സൗദി: സൗദി അറേബ്യയുടെ വിഷൻ 2030 എന്നത് രാജ്യത്തിന്റെ സാമ്പത്തിക, സാമൂഹിക മേഖലകളെ പരിവർത്തനം ലക്ഷ്യമിട്ടുള്ള ഒരു പദ്ധതിയാണ്. 2016ൽ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനാണ് ഇത് പ്രഖ്യാപിച്ചത്. എണ്ണയെ അമിതമായി ആശ്രയിക്കുന്ന സമ്പദ്‌വ്യവസ്ഥയെ വൈവിധ്യവൽക്കരിക്കുക, സ്വകാര്യ മേഖലയുടെ വളർച്ച പ്രോത്സാഹിപ്പിക്കുക, രാജ്യത്തെ ഒരു ആഗോള നിക്ഷേപ ശക്തിയായി ഉയർത്തുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങൾ.
വിഷൻ 2030 ലക്ഷ്യമിട്ട് സൗദി അറേബ്യ ഇപ്പോൾ മുന്നേറുന്നു എന്ന് പരിസ്ഥിതി, ജലം, കൃഷി വകുപ്പ് സഹമന്ത്രി മൻസൂർ അൽ-മുഷൈതി അറിയിച്ചു. വാർഷിക സൂചകങ്ങളിൽ 93 ശതമാനവും പൂർത്തിയായി. പദ്ധതികളിൽ 85 ശതമാനവും ലക്ഷ്യസ്ഥാനത്ത് എത്തുകയും പൂർത്തിയാക്കുകയും ചെയ്തു. റിയാദിൽ നടന്ന ഗ്ലോബൽ ഒക്യുപേഷണൽ സേഫ്റ്റി ആൻഡ് ഹെൽത്ത് കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ വികസന പദ്ധതികളിലും തൊഴിലാളികളുടെ സുരക്ഷയ്ക്ക് പ്രാധാന്യം നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാൻ സൗദി അറേബ്യ ഒരുപാട് കാര്യങ്ങൾ ചെയ്യുന്നുണ്ടെന്ന് അൽ-മുഷൈതി പറഞ്ഞു. ഇതിന്റെ ഭാഗമായി നാഷണൽ കൗൺസിൽ ഫോർ ഒക്യുപേഷണൽ സേഫ്റ്റി ആൻഡ് ഹെൽത്ത് സ്ഥാപിച്ചു. അന്താരാഷ്ട്ര നിലവാരത്തിലുള്ള സുരക്ഷാ മാനദണ്ഡങ്ങൾ സ്വീകരിച്ചു. വലിയ പദ്ധതികൾ നടപ്പാക്കുമ്പോൾ 19 കോടി മണിക്കൂറിലധികം സുരക്ഷിതമായി ജോലി ചെയ്യാൻ കഴിഞ്ഞു. അടിയന്തര സാഹചര്യങ്ങളിൽ 45 സെക്കൻഡിനുള്ളിൽ പ്രതികരിക്കാൻ സാധിച്ചു. അപകടങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിന് കാരണം മികച്ച സുരക്ഷാ മാനേജ്മെൻ്റ് സംവിധാനങ്ങളാണ്.
“തൊഴിൽ സുരക്ഷയുടെ ഭാവി” എന്ന വിഷയത്തിൽ മെയ് 4 മുതൽ 6 വരെയാണ് കോൺഫറൻസ് നടന്നത്. സൗദിയിലെയും ലോകത്തിലെയും വിദഗ്ധർ ഇതിൽ പങ്കെടുത്തു. ആഗോള തൊഴിൽ വിപണിയിലെ വെല്ലുവിളികളും പുതിയ സാധ്യതകളും അവർ ചർച്ച ചെയ്തു.
പരിസ്ഥിതി സംരക്ഷണത്തിനുള്ള ശ്രമങ്ങളെക്കുറിച്ചും അൽ-മുഷൈതി വിശദീകരിച്ചു. പ്രധാന നഗരങ്ങളിൽ ശബ്ദ, വെളിച്ച മലിനീകരണം നിരീക്ഷിക്കുന്ന പദ്ധതി നടപ്പാക്കുന്നുണ്ട്. വേൾഡ് ഗ്രീൻ ബിൽഡിംഗ് കൗൺസിലിന്റെ കണക്കനുസരിച്ച് ഇത് ഉൽപ്പാദനക്ഷമത 11 ശതമാനത്തിലധികം വർദ്ധിപ്പിക്കാൻ സഹായിക്കും. സൗദി ഗ്രീൻ ഇനിഷ്യേറ്റീവ് വലിയ വിജയമായി. ഇതിലൂടെ 14 കോടിയിലധികം മരങ്ങൾ നട്ടുപിടിപ്പിച്ചു. 3 ലക്ഷത്തി13,000 ഹെക്ടറിലധികം തരിശുഭൂമി നന്നാക്കി. 40 ലക്ഷം ഹെക്ടറിലധികം പ്രദേശം സംരക്ഷിച്ചു. ഈ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ തൊഴിലാളികളുടെ സുരക്ഷ വർദ്ധിപ്പിക്കുകയും സുസ്ഥിരമായ തൊഴിൽ അന്തരീക്ഷം ഉറപ്പാക്കുകയും ചെയ്യും എന്ന് അൽ-മുഷൈതി അഭിപ്രായപ്പെട്ടു.
കൃഷിയിൽ സൗദി ഗുഡ് അഗ്രികൾച്ചറൽ പ്രാക്ടീസസ് നടപ്പാക്കാൻ മന്ത്രാലയം ശ്രദ്ധിക്കുന്നുണ്ടെന്ന് അൽ-മുഷൈതി പറഞ്ഞു. സുരക്ഷിതമായ രീതികൾക്കായി 142 കേന്ദ്രങ്ങൾക്ക് അംഗീകാരം നൽകി. കീടനാശിനി നിയന്ത്രണ സംവിധാനങ്ങൾ മെച്ചപ്പെടുത്തി. സ്മാർട്ട് ബോധവൽക്കരണ പദ്ധതികളിലൂടെ കീടനാശിനികളുടെ ഉപയോഗം 2 ശതമാനത്തിൽ താഴെയായി കുറച്ചു.
“വിഷൻ 2030 ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളിൽ സൗദി അറേബ്യ വലിയ മുന്നേറ്റം നടത്തി. വാർഷിക സൂചകങ്ങളിൽ 93 ശതമാനവും പൂർത്തിയായി. പദ്ധതികളിൽ 85 ശതമാനവും ലക്ഷ്യസ്ഥാനത്ത് എത്തുകയോ പൂർത്തിയാക്കുകയോ ചെയ്തു. എന്ന് അൽ-മുഷൈതി പറഞ്ഞു.
വിഷൻ 2030 ന്റെ ഭാഗമായി സൗദി അറേബ്യയിൽ നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നുണ്ട്. ടൂറിസം, നിർമ്മാണം, സേവന മേഖലകൾ എന്നിവയിൽ വലിയ വളർച്ചയാണ് പ്രതീക്ഷിക്കുന്നത്. ഇത് രാജ്യത്തെ സ്വദേശികൾക്കും വിദേശികൾക്കും ഒരുപോലെ പ്രയോജനകരമാകും. കൂടാതെ, രാജ്യത്തെ ജീവിത നിലവാരം ഉയർത്താനും, കൂടുതൽ ആകർഷകമായ ഒരു നിക്ഷേപ കേന്ദ്രമാക്കി മാറ്റാനും ഈ പദ്ധതി ലക്ഷ്യമിടുന്നു.



