റിയാദ്: സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ അബ്ഷര്‍ ബിസിനസ് പ്ലാറ്റ്ഫോം സ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന ഏഴ് സേവനങ്ങള്‍ക്ക് ഫീസ് ഏര്‍പ്പെടുത്തിയതായി സൗദി ഗസറ്റ് റിപ്പോര്‍ട്ട് ചെയ്തു. ഇതുപ്രകാരം എക്സിറ്റ്, റീഎന്‍ട്രി വിസ നീട്ടുന്നതിനുള്ള പുതുക്കിയ ഫീസ് 103.5 റിയാലാണ്. റസിഡന്‍സി പെര്‍മിറ്റ് (ഇഖാമ), ഫൈനല്‍ എക്സിറ്റ് എന്നിവ പുതുക്കുന്നതിനുള്ള പുതുക്കിയ ഫീസ് യഥാക്രമം 51.75 റിയാലും 70 റിയാലുമാണ് നിജപ്പെടുത്തി. സ്പോണ്‍സര്‍ എന്ന പദം ഉപയോഗിക്കരുതെന്നും തൊഴിലുടമ അല്ലെങ്കില്‍ തൊഴില്‍ ദാതാവ് എന്ന് ഉപയോഗിക്കണമെന്നും നിർദേശമുണ്ട്.

ഇഖാമ നല്‍കുന്നതിനുള്ള പുതുക്കിയ ഫീസ് 51.75 റിയാലാണ്. അതേസമയം ഒരു ജീവനക്കാരനെക്കുറിച്ച് റിപ്പോര്‍ട്ട് അഭ്യര്‍ഥിക്കുന്നതിനുള്ള പുതുക്കിയ ഫീസ് 28.75 റിയാലും പ്രവാസികള്‍ക്ക് പാസ്പോര്‍ട്ട് വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യുന്നതിന് 69 റിയാലും നല്‍കണം.

കഴിഞ്ഞ കാലയളവില്‍ അബ്ഷര്‍ പ്ലാറ്റ്‌ഫോം നിരവധി പുതിയ സേവനങ്ങള്‍ അവതരിപ്പിച്ചിരുന്നു. സന്ദര്‍ശക വിസയില്‍ രാജ്യത്ത് എത്തിയവരുടെ ഒളിച്ചോട്ടം സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കാന്‍ വിസ നല്‍കിയ വ്യക്തികളെ പ്രാപ്തരാക്കുന്ന പുതിയ സേവനം അബ്ഷര്‍ ഇന്‍ഡിവിഡ്വല്‍ പ്ലാറ്റ്‌ഫോം ആരംഭിച്ചിരുന്നു. ഇത്തരമൊരു റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് അബ്ഷര്‍ പ്ലാറ്റ്‌ഫോം അഞ്ച് വ്യവസ്ഥകള്‍ മുന്നോട്ടുവച്ചിട്ടുണ്ട്. വ്യവസ്ഥകള്‍ അനുസരിച്ച്, ഹാജരാകാത്തയാളുടെ വിസ വ്യക്തിഗത അല്ലെങ്കില്‍ കുടുംബ വിസയായി തരംതിരിക്കുന്ന ഒരു സന്ദര്‍ശന വിസയായിരിക്കണം. കൂടാതെ സന്ദര്‍ശന വിസ കാലഹരണപ്പെട്ട തീയതി മുതല്‍ 7 ദിവസത്തിന് ശേഷം റിപ്പോര്‍ട്ട് സമര്‍പ്പിക്കാം.

വിസയുടെ കാലാവധി കഴിഞ്ഞ് 14 ദിവസത്തിന് ശേഷം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കഴിയില്ല. കൂടാതെ സന്ദര്‍ശന വിസയുടെ നില കാലഹരണപ്പെട്ട ഒന്നായിരിക്കണം. ഓരോ സന്ദര്‍ശകനും ഒരു പ്രാവശ്യം മാത്രമേ റിപ്പോര്‍ട്ട് നല്‍കൂ. റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് ശേഷം അത് റദ്ദാക്കാന്‍ കഴിയില്ലന്നും വ്യവസ്ഥകളില്‍ ഉള്‍പ്പെടുന്നു.

അതിനിടെ, സ്പോണ്‍സര്‍ എന്ന പദം ഉപയോഗിക്കരുതെന്നും തൊഴിലുടമ അല്ലെങ്കില്‍ തൊഴില്‍ ദാതാവ് എന്ന വാക്ക് ഉപയോഗിക്കണമെന്നും വാണിജ്യ മന്ത്രാലയം രാജ്യത്തെ എല്ലാ സര്‍ക്കാര്‍ – സ്വകാര്യ സ്ഥാപനങ്ങള്‍ക്കും നിര്‍ദേശം നല്‍കി. ഫെഡറേഷന്‍ ഓഫ് സൗദി ചേംബേഴ്‌സിന് അയച്ച കത്തിലാണ് മന്ത്രാലയത്തിന്റെ നിര്‍ദേശം. ‘തൊഴിലാളി’ എന്നതിന്റെ നിര്‍വചനം തൊഴിലുടമയുടെ കീഴില്‍ വേതനത്തിന് പകരമായി ജോലി ചെയ്യുന്ന വ്യക്തി എന്നാണെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കിയിരുന്നു.