പാറ്റ്ന: ബിഹാർ രാഷ്ട്രീയത്തിൽ നിർണായക മാറ്റം കുറിച്ചുകൊണ്ട് ബിജെപി നേതാവ് സാമ്രാട്ട് ചൗധരി ഇന്ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ബിഹാറിന്‍റെ ചരിത്രത്തിൽ ബിജെപിയിൽ നിന്നുള്ള ആദ്യത്തെ മുഖ്യമന്ത്രിയാണ് അദ്ദേഹം. ദീർഘകാലം മുഖ്യമന്ത്രിയായിരുന്ന നിതീഷ് കുമാർ കഴിഞ്ഞ ദിവസം രാജിവെച്ചതിനെ തുടർന്നാണ് ഈ സ്ഥാനമാറ്റം.

രാവിലെ 11 മണിക്ക് രാജ്ഭവനിൽ വെച്ചാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കുക. ഗവർണർ സയ്യിദ് അതാ ഹസ്നൈൻ സത്യവാചകം ചൊല്ലിക്കൊടുക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ ചടങ്ങിൽ പങ്കെടുത്തേക്കും. ജെഡിയുവിൽ നിന്നുള്ള രണ്ട് ഉപമുഖ്യമന്ത്രിമാരും പുതിയ മന്ത്രിസഭയുടെ ഭാഗമാകുമെന്നാണ് റിപ്പോർട്ടുകൾ.

കഴിഞ്ഞയാഴ്ച രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് ഏപ്രിൽ 14-നാണ് നിതീഷ് കുമാർ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചത്. ഇതോടെ രണ്ട് പതിറ്റാണ്ട് നീണ്ടുനിന്ന നിതീഷ് യുഗത്തിന് ബിഹാറിൽ വിരാമമായി. പാറ്റ്നയിലെ പാർട്ടി ആസ്ഥാനത്ത് നടന്ന യോഗത്തിൽ സാമ്രാട്ട് ചൗധരിയെ ബിജെപി നിയമസഭാ കക്ഷി നേതാവായി ഏകകണ്ഠമായി തെരഞ്ഞെടുത്തിരുന്നു.

ബിഹാറിലെ ബിജെപിയുടെ ശക്തനായ ഒബിസി മുഖമായ സാമ്രാട്ട് ചൗധരി, നേരത്തെ നിതീഷ് കുമാർ മന്ത്രിസഭയിൽ ഉപമുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ബിഹാറിൽ ഇതുവരെ ജെഡിയുവിനൊപ്പമോ ആർജെഡിക്കൊപ്പമോ സഖ്യകക്ഷിയായി മാത്രം ഭരിച്ചിരുന്ന ബിജെപി, ആദ്യമായാണ് മുഖ്യമന്ത്രി പദത്തിലെത്തുന്നത്.

2025ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 89 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപിക്ക് ഈ നീക്കം രാഷ്ട്രീയമായി വലിയ നേട്ടമാണ്.