പടക്കം പൊട്ടിക്കുന്നതും വിഗ്രഹം പുഴയിലൊഴുക്കുന്നതും ലൗഡ് സ്പീക്കര്‍ ഉപയോഗിക്കുന്നതുമൊന്നും അനിവാര്യമായ മതാചാരമല്ലെന്ന് സുപ്രീം കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് എ.എസ് ഓക. മതത്തിന്റെ പേരില്‍ അന്തരീക്ഷ മലിനീകരണം ന്യായീകരിക്കുന്നത് കൂടിവരുകയാണെന്നും അദ്ദേഹം പറഞ്ഞു. 

ഭരണകൂടവും ജനങ്ങളും മൗലികമായ കര്‍ത്തവ്യങ്ങള്‍ നിര്‍വഹിക്കാത്തതാണ് പരിസ്ഥിതി സംരക്ഷണത്തില്‍ പരാജയപ്പെടാന്‍ കാരണം. അന്തരീക്ഷ മലിനീകരണം സംബന്ധിച്ച് സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ നടത്തിയ പ്രഭാഷണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ജസ്റ്റിസ് ഓക.

പടക്കം പൊട്ടിക്കുന്നത് അനിവാര്യമായ മതാചാരത്തിന്റെ ഭാഗമാണെന്ന് ആര്‍ക്കെങ്കിലും പറയാനാകുമോയെന്ന് ജസ്റ്റിസ് ഓക ചോദിച്ചു. പടക്കം പൊട്ടിക്കല്‍ ദീപാവലിക്കോ ഹിന്ദു ആഘോഷങ്ങളിലോ മാത്രമല്ല. പുതുവത്സര ദിവസം രാജ്യത്ത് പലയിടത്തും പടക്കം പൊട്ടിക്കാറുണ്ട്. പല മതങ്ങളുടെയും വിവാഹച്ചടങ്ങുകളിലും പടക്കം പൊട്ടിക്കാറുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലക്ഷക്കണക്കിനാളുകളെ പുഴയില്‍ കുളിക്കാന്‍ പ്രോത്സാഹിപ്പിക്കുകയാണ് മതങ്ങള്‍. ഇതുവഴി പുഴ മലിനമാക്കപ്പെടുന്നു. ഇതേക്കുറിച്ച് യുക്തിപരമായി ചിന്തിക്കണം. ഗണപതിവിഗ്രഹ നിമജ്ജനച്ചടങ്ങിന് ശേഷം മുംബൈയിലെ ബീച്ചുകള്‍ സന്ദര്‍ശിച്ചാല്‍ എത്രത്തോളം പ്രശ്‌നമാണ് അതുണ്ടാക്കിയിരിക്കുന്നതെന്ന് ബോധ്യമാകും. അതുപോലെ ഒരു മതവും ലൗഡ് സ്പീക്കര്‍ ഉപയോഗിക്കാന്‍ പറയുന്നില്ലെന്നും ജസ്റ്റിസ് ഓക പറഞ്ഞു.