ഒട്ടോവ: ഖാലിസ്ഥാൻ തീവ്രവാദിയാണെന്ന് ചിത്രീകരിച്ച് ഇന്ത്യയും കാനഡയും തൻ്റെ ജീവിതം താറുമാറാക്കിയെന്ന് ആരോപിച്ച് യുവാവ് ഇരു സർക്കാരുകൾക്കുമെതിരെ കേസ് നൽകി. കാനഡ ബോർഡർ സർവീസസ് ഏജൻസിയിലെ ( സിബിഎസ്എ ) ഉദ്യോഗസ്ഥനായ സന്ദീപ് സിങ് സിദ്ദു എന്നയാളാണ് ഇന്ത്യക്കെതിരെ 9 മില്യൺ ഡോളറിൻ്റെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നിയമനടപടികൾ സ്വീകരിച്ചത്. അഭിഭാഷകൻ ജെഫ്രി ക്രോക്കർ ആണ് സിദ്ദുവിൻ്റെ കേസ് ഫയൽ ചെയ്തത്.

താൻ ഒരു ‘ഖാലിസ്ഥാനി തീവ്രവാദിയാണെന്ന്’ ഇന്ത്യ പറഞ്ഞു. എന്നാൽ തനിക്ക് ഇന്ത്യൻ രാഷ്ട്രീയവുമായി യാതൊരു ബന്ധവുമില്ല. കാനഡ സർക്കാർ തന്നെ സംരക്ഷിക്കുന്നതിന് പകരം ഒളിവിൽ പോകാൻ നിർബന്ധിതനാക്കി. തൻ്റെ പേര് സിങ് ആയതുകൊണ്ട് കാനഡയുടെ ദേശീയ സുരക്ഷാ സംവിധാനത്തിൽ യൂണിഫോം ധരിച്ച ഉദ്യോഗസ്ഥനായതുകൊണ്ടുമാണ് ഇന്ത്യ തന്നെ ലക്ഷ്യമിട്ടതെന്ന് സണ്ണി വാദിക്കുന്നു.

ഇന്ത്യൻ റിപ്പോർട്ടുകൾ പ്രകാരം സിദ്ദു നിരോധിത ഇന്റർനാഷണൽ സിഖ് യൂത്ത് ഫെഡറേഷനിലെ അംഗമാണെന്നും കാനഡയിൽ നിന്ന് തീവ്രവാദ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിച്ചുവെന്ന കുറ്റം ചുമത്തപ്പെട്ട പ്രതികളുടെ പട്ടികയിൽ ഉൾപ്പെട്ടതിനാൽ ഇന്ത്യയിൽ തിരയുന്ന വ്യക്തിയാണെന്നും ആരോപിക്കപ്പെടുന്നുണ്ട്. ഈ ആരോപണങ്ങൾ ഇന്ത്യയിൽ ഉയർന്നുവന്നപ്പോൾ സിദ്ദുവിനെ ജോലികളിൽ നിന്ന് മാറ്റിനിർത്തി. എന്നാൽ, ആരോപണങ്ങൾക്ക് പിന്നിൽ യാതൊരു തെളിവും കണ്ടെത്താത്തതിനാൽ കാനഡ ബോർഡർ സർവീസ് ഏജൻസി (CBSA) ജോലിയിൽ തിരിച്ചെടുത്തതായി സിദ്ദു വ്യക്തമാക്കി.

സിദ്ദു ബ്രിട്ടീഷ് കൊളമ്പിയയിൽ ജനിച്ചയാളാണെന്ന് സിദ്ദുവിൻ്റെ അഭിഭാഷകൻ പറഞ്ഞു. സിദ്ദു ഇന്ത്യൻ രാഷ്ട്രീയത്തിൽ ഒരിക്കലും ഇടപെട്ടിട്ടില്ല. അദ്ദേഹം ഒരു തീവ്ര സിഖ് വിശ്വാസിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2018ൽ ഒരു വിവാഹത്തിൽ പങ്കെടുക്കാൻ വേണ്ടിയാണ് സിദ്ദു അവസാനമായി ഇന്ത്യ സന്ദർശിച്ചത്. സണ്ണി ഇന്ത്യയുടെ പ്രചാരണ യന്ത്രത്തിൻ്റെ ഒരു ഉപകരണം മാത്രമായിമാറിയെന്ന് കേസ് ഫയലിൽ പറയുന്നു.

സിദ്ദുവിനെതിരെ അതിശക്തമായ തെറ്റായ വിവരങ്ങളുടെ ഒഴുക്കുണ്ടെന്നും അദ്ദേഹത്തെ നാടുകടത്താനും കൊല്ലാനും ആവശ്യപ്പെട്ടുള്ള വിളികൾ ഉയർന്നെന്നും പരാതിയിൽ ആരോപിക്കുന്നു. എന്നാൽ, കാനഡ ബോർഡർ സർവീസ് ഏജൻസി അദ്ദേഹത്തിന് യാതൊരു സംരക്ഷണവും നൽകിയില്ല. സസ്പെൻഷനും പിരിച്ചുവിടലും ഭീഷണിപ്പെടുത്തലും ഉണ്ടായെന്നും ഒടുവിൽ തന്നെ കുറ്റവിമുക്തനാക്കിയെന്നും സിദ്ദു പറയുന്നു. കാനഡ ബോർഡർ സർവീസ് ഏജൻസി സഹായിക്കാൻ ഒന്നും ചെയ്തില്ല. പകരം ഭീഷണിയും പരിഹാസവും ഉണ്ടായെന്ന് സിദ്ദു പഞ്ഞു.