ആഫ്രിക്കന്‍ രാജ്യമായ സൊമാലിയയില്‍ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ച സൊമാലിലാന്‍ഡിനെ അംഗീകരിച്ച് ഇസ്രയേല്‍. സൊമാലിലാന്‍ഡുമായി പൂര്‍ണ നയതന്ത്രബന്ധം സ്ഥാപിച്ചതായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വെള്ളിയാഴ്ചയാണ് പ്രഖ്യാപിച്ചത്.  1991ല്‍ റിപ്പബ്ലിക്കായി സ്വയം പ്രഖ്യാപിച്ച മേഖലയ്ക്ക് 34 വര്‍ഷത്തിന് ശേഷമാണ് ഏതെങ്കിലും ഒരു രാജ്യം അംഗീകാരം നല്‍കുന്നത്. 

അതേസമയം നീക്കത്തില്‍ സൊമാലിയയും ആഫ്രിക്കന്‍ യൂണിയനും കടുത്ത പ്രതിഷേധം രേഖപ്പെടുത്തി രംഗത്തെത്തി. സൊമാലിലാന്‍ഡ് സൊമാലിയയുടെ അവിഭാജ്യഭാഗമാണെന്നും ഇസ്രയേല്‍ നീക്കം നിയമവിരുദ്ധമാണെന്നും സൊമാലിയ ആരോപിച്ചു. 

സൊമാലിയ വിദേശകാര്യ മന്ത്രി അബ്ദിസലാം അബ്ദി അലി ഈജിപ്ത്, തുര്‍ക്കി, ജിബൂട്ടി എന്നീ രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരുമായി അടിയന്തര ചര്‍ച്ച നടത്തി. മേഖലയിലെ രാജ്യങ്ങളുമായി ഇസ്രയേല്‍ ഔദ്യോഗിക നയതന്ത്രബന്ധം സ്ഥാപിക്കുന്നത് ലക്ഷ്യമിട്ട് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മധ്യസ്ഥനായി 2020ല്‍ നിലവില്‍ വന്ന ഏബ്രഹാം ഉടമ്പടിയുടെ ഉള്ളടക്കത്തോട് ചേര്‍ന്നു പോകുന്ന നീക്കമാണിതെന്നായിരുന്നു നെതന്യാഹുവിന്റെ പ്രതികരണം.