മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ബി.ജെ.പിയുടെ പുതിയ സംസ്ഥാന അധ്യക്ഷനാകും. ഇന്ന് നടന്ന കോര്‍കമ്മിറ്റി യോഗത്തിലാണ് ദേശീയ നേതൃത്വം അദ്ദേഹത്തിന്‍റെ പേര് നിര്‍ദേശിച്ചതെന്നാണ് വിവരം. രണ്ടാം മോദി സർക്കാരിൽ ഐടി ആന്‍റ് ഇലക്ട്രോണിക്സിന്‍റെയും നൈപുണ്യവികസനത്തിന്‍റെയും ചുമതലയുള്ള കേന്ദ്ര സഹമന്ത്രിയായിരുന്നു അദ്ദേഹം. കര്‍ണാടകയില്‍നിന്ന് മൂന്ന് തവണ രാജ്യസഭയിലെത്തി.

രാജീവ് ചന്ദ്രശേഖറിനു പുറമെ, ജനറൽസെക്രട്ടറി എം.ടി. രമേശ്, മുൻപ്രസിഡന്റ് വി. മുരളീധരൻ, ശോഭാ സുരേന്ദ്രൻ എന്നിവരായിരുന്നു പട്ടികയിലുണ്ടായിരുന്ന മറ്റ് നേതാക്കൾ. ഇവരെയെല്ലാം മറികടന്നാണ് കേരളത്തിലെ പാർട്ടിയെ നയിക്കാൻ രാജീവ് ചന്ദ്രശേഖര്‍ എത്തുന്നത്. 

രണ്ടുപതിറ്റാണ്ടിന്‍റെ രാഷ്ട്രീയ അനുഭവ സമ്പത്തുമായാണ് രാജീവ് ചന്ദ്രശേഖര്‍ ബിജെപിയുടെ സംസ്ഥാന അധ്യക്ഷനാകുന്നത്. കർണാടകയിൽ നിന്നും കേരളത്തിലേക്ക് പ്രവർത്തന മണ്ഡലം പൂർണ്ണമായും മാറുമ്പോൾ മുന്നിലുള്ളത് പ്രധാനപ്പെട്ട രണ്ട് തിരഞ്ഞെടുപ്പുകളിലേക്ക് പാർട്ടിയെ ശക്തിപ്പെടുത്തുക എന്നതാണ്.