തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷമായ വിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വീണ്ടും രംഗത്ത്. താൻ ഉന്നയിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നതിന് പകരം തിരഞ്ഞെടുപ്പ് കമ്മീഷൻ തെളിവുകൾ ഇല്ലാതാക്കുകയാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. തിരഞ്ഞെടുപ്പിന്റെ സിസിടിവി, വെബ്കാസ്റ്റിംഗ്, വീഡിയോ ദൃശ്യങ്ങൾ എന്നിവ 45 ദിവസത്തിനുശേഷം നശിപ്പിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിരിക്കുകയാണ്. സിസിടിവി ദൃശ്യങ്ങൾ നൽകാനാകില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പറയുന്നതിനൊപ്പം ദൃശ്യങ്ങൾ നശിപ്പിക്കാനും നിർദ്ദേശിച്ചിരിക്കുന്നു. ‘മാച്ച് ഫിക്സ്ഡ്’ ആണ്, എല്ലാം നിശ്ചയിച്ചുറച്ചത് പോലെ മാത്രം നടക്കുമെന്നും ഇനി വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളും അട്ടിമറിക്കപ്പെടാമെന്നും രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി.

കഴിഞ്ഞ മെയ് 30ന് തിരഞ്ഞെടുപ്പ് കമ്മീഷൻ സംസ്ഥാനങ്ങളിലെ മുഖ്യ ഇലക്ടറൽ ഓഫീസർമാർക്കയച്ച കത്തിലാണ് 45 ദിവസത്തിനുശേഷം തിരഞ്ഞെടുപ്പിന്റെ സിസിടിവി, വെബ്കാസ്റ്റിംഗ്, വീഡിയോ ദൃശ്യങ്ങൾ നശിപ്പിക്കാനുള്ള വിവാദ നിർദ്ദേശം. ഇലക്ട്രോണിക് ഡാറ്റ ഉപയോഗിച്ചുള്ള ദുരുദ്ദേശപരമായ പ്രചാരണം തടയാനെന്ന പേരിലാണ് ഈ നിർദ്ദേശം നൽകിയിരിക്കുന്നത്. തിരഞ്ഞെടുപ്പ് ഫലം 45 ദിവസത്തിനുള്ളിൽ കോടതികളിൽ ചോദ്യം ചെയ്യപ്പെട്ടില്ലെങ്കിൽ ദൃശ്യങ്ങൾ നശിപ്പിക്കാമെന്നായിരുന്നു നിർദ്ദേശം. തിരഞ്ഞെടുപ്പ് ഫലം വന്ന് പരാതികളുണ്ടെങ്കിൽ 45 ദിവസത്തിനുള്ളിൽ നൽകണമെന്നാണ് ജനപ്രാതിനിധ്യ നിയമത്തിലെ വ്യവസ്ഥ. ഈ സമയപരിധി കണക്കിലെടുത്താണ് ദൃശ്യങ്ങൾ സൂക്ഷിക്കുന്നതിനുള്ള സമയവും 45 ദിവസമായി തിരഞ്ഞെടുപ്പ് കമ്മീഷൻ നിജപ്പെടുത്തിയത്.

കഴിഞ്ഞ ഡിസംബറിൽ സിസിടിവി ദൃശ്യങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കാനാവില്ലെന്ന് വ്യക്തമാക്കി വ്യവസ്ഥകളിൽ ഭേദഗതി വരുത്തിയിരുന്നു. പിന്നാലെയാണ് ഈ പുതിയ നിർദ്ദേശം. മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ അട്ടിമറി ആരോപണം ഉന്നയിച്ച് പോളിംഗ് ബൂത്തുകളിലെ സിസിടിവി ദൃശ്യങ്ങൾ ലഭ്യമാക്കണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ദൃശ്യങ്ങൾ നൽകാനാവില്ലെന്നും വോട്ടർ പട്ടിക ലഭ്യമാക്കാമെന്നുമായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രതികരണം.

പുതിയ നിർദ്ദേശത്തിൽ കടുത്ത വിമർശനമാണ് രാഹുൽ ഗാന്ധി ഉന്നയിക്കുന്നത്. സിസിടിവി ദൃശ്യങ്ങൾ ചോദിച്ചപ്പോൾ നിയമം മാറ്റി മറച്ചുവെച്ചു. വോട്ടർ പട്ടിക ചോദിച്ചപ്പോൾ തന്നില്ല. ഇപ്പോൾ ദൃശ്യങ്ങളും നശിപ്പിക്കുന്നു. നിശ്ചയിച്ചുറപ്പിച്ച ഒരു തിരഞ്ഞെടുപ്പ് ജനാധിപത്യത്തിൽ വിഷമായിരിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് രാഹുൽ തന്റെ വിമർശനം കടുപ്പിക്കുന്നത്. വിവിപാറ്റിലടക്കമുള്ള പരാതികൾ നേരിട്ട് കണ്ട് ബോധ്യപ്പെടുത്താൻ രണ്ട് വർഷമായി ശ്രമിക്കുന്നുണ്ടെങ്കിലും കമ്മീഷൻ സമയം അനുവദിക്കുന്നില്ലെന്ന് കോൺഗ്രസ് പരാതിപ്പെട്ടിരുന്നു.