രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സംഗ കേസില്‍ മുൻകൂര്‍ ജാമ്യം നല്‍കിയുള്ള തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷൻസ് കോടതി ഉത്തരവിന്‍റെ പകര്‍പ്പ് പുറത്ത്. പരാതിക്ക് പിന്നില്‍ സമ്മർദം ഉണ്ടായിരിക്കാമെന്ന വാദം തള്ളിക്കളയാനാകില്ലെന്നും, പരാതി നല്‍കുന്നതില്‍ ഉണ്ടായ താമസത്തെക്കുറിച്ച്‌ ഒത്തുനില്‍ക്കാത്ത വാദങ്ങളുണ്ടെന്നും കോടതി നിരീക്ഷിച്ചു.

കൂടാതെ, പ്രാഥമിക ദൃഷ്ട്യാ ബലാത്സംഗത്തിന് ശക്തമായ തെളിവുകള്‍ മുന്നോട്ടുവച്ചിട്ടില്ലെന്നും, പരാതിയിലും പിന്നീട് നല്‍കിയ മൊഴിയിലും വൈരുദ്ധ്യങ്ങള്‍ കാണുന്നുവെന്നും ഉത്തരവില്‍ കോടതി പരാമർശിക്കുന്നു. കെപിസിസി പ്രസിഡന്റിന് നല്‍കിയ പരാതിയില്‍ പ്രതിയെ സ്ഥാനത്തു നിന്ന് മാറ്റി നിർത്തണമെന്ന ആവശ്യമാണ് പ്രധാനമായും ഉള്‍പ്പെട്ടിരുന്നതെന്നും, പരാതി അതീവ ഗുരുതര സ്വഭാവമുള്ളതാണെന്നും കോടതി സൂചിപ്പിച്ചു.

മുൻകൂർ ജാമ്യം അനുവദിക്കുമ്ബോള്‍ കോടതി നിരവധി ഉപാധികളും ചൂണ്ടിക്കാട്ടി. രാഹുലിനെ അറസ്റ്റ് ചെയ്താല്‍ 50,000 രൂപയുടെ രണ്ട് വ്യക്തികളുടെ ജാമ്യത്തില്‍ വിട്ടയക്കണമെന്നും, എല്ലാ തിങ്കളാഴ്ചയും രാവിലെ 10 മുതല്‍ 11 വരെ അന്വേഷണ സംഘത്തിന് മുമ്ബാകെ ഹാജരാകണമെന്നും നിർദ്ദേശിച്ചു. ബെംഗളൂരുവില്‍ താമസിക്കുന്ന 23 കാരിയായ മലയാളി യുവതിയെ പത്തനംതിട്ടയിലെ ഹോംസ്റ്റേയില്‍ എത്തിച്ച്‌ ബലാത്സംഗം ചെയ്തെന്നാരോപിച്ചാണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്.