“വളർത്ത്! കുറെ പട്ടികളെക്കൂടി വളർത്ത്! ഇവിടെത്തന്നെ പട്ടികൾ വളർന്നു കേറി പോകുന്നത് കണ്ടില്ലേ? അവിടെ വേസ്റ്റ് കൊണ്ട് ഇടരുതേ ഇടരുതേയെന്ന് എത്രയോ വട്ടം ഞാൻ പറഞ്ഞു. ഒരു മനുഷ്യനും കേട്ടില്ല. അത് തിന്നാൻ വന്ന പട്ടികളാ എന്റെ കുഞ്ഞിനെ കടിച്ചത്.” പേവിഷ ബാധയേറ്റ് ചികിത്സയിലിരിക്കെ മരിച്ച വിളക്കുടി ജാസ്മിൻ മൻസിലിൽ നിയ ഫൈസലിന്റെ മാതാവിന്റെ വാക്കുകളാണിത്. മകളെ അവസാനമായി ഒരുനോക്ക് കാണാൻ പോലും കഴിയാത്ത അവസ്ഥ തനിക്ക് വന്നതിന്റെ കാരണം അയൽവാസികളുടെ തെറ്റായ രീതിയിലുള്ള മാലിന്യസംസ്കരണമാണെന്ന് അവർ ചൂണ്ടിക്കാട്ടുന്നു.

ജനങ്ങളിൽ മാറ്റമുണ്ടാകണമെന്നാണ് വിളക്കുടി പതിനാലാം വാർഡ് മെമ്പറും പഞ്ചായത്ത് പ്രസിഡണ്ടുമായ റജീന തോമസ് പറയുന്നത്. മാലിന്യങ്ങൾ സമയാസമയങ്ങളിൽ നീക്കം ചെയ്യുന്നുണ്ട്. ഇപ്പോഴും വാർഡിൽ ഹരിതകർമ്മസേന പ്രവർത്തിക്കുന്നുണ്ട്. പക്ഷെ മാലിന്യം ജനങ്ങൾ വീണ്ടും വലിച്ചെറിഞ്ഞു കൊണ്ടിരിക്കുകയാണ്. മാലിന്യം എവിടെയെല്ലാം കുന്നു കൂടുന്നുണ്ടോ അവിടെയെല്ലാം തെരുവു നായ്ക്കളുടെ എണ്ണം കൂടുന്നുണ്ട്. എത്ര പറഞ്ഞാലും ജനങ്ങൾക്ക് പ്രശ്നം മനസ്സിലാകാത്ത സ്ഥിതിയുണ്ടെന്ന് റജീന തോമസ് ചൂണ്ടിക്കാട്ടി. അവർ നിരന്തരം ഇത് ചെയ്തു കൊണ്ടിരിക്കുകയാണ്. ജനങ്ങളിലാണ് മാറ്റമുണ്ടാകേണ്ടതെന്നും അവർ പറഞ്ഞു.

അതെസമയം കേരളത്തിൽ വന്ധ്യംകരണ പരിപാടികൾ തടസ്സപ്പെട്ട നിലയാണുള്ളത്. എബിസി പ്രോഗ്രാം രാജ്യത്ത് എവിടെയും കാര്യക്ഷമമായി നടക്കുന്നില്ല. ഇതിന് കാരണം കേന്ദ്ര സർക്കാര്‍ വെച്ച നിബന്ധനകളാണെന്ന് മന്ത്രി എംബി രാജേഷ് ആരോപിക്കുന്നു.

കേന്ദ്ര സർക്കാരിന്റെ എബിസി ചട്ടങ്ങളിൽ മാറ്റം വരുത്തണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. തെരുവു നായ്ക്കളെ പ്രത്യേകം സജ്ജീകരിച്ച എബിസി കേന്ദ്രങ്ങളിലെ ഓപ്പറേഷൻ തീയേറ്ററുകളിൽ വന്ധ്യംകരണം നടത്തണമെന്നാണ് കേന്ദ്ര സർക്കാർ വ്യവസ്ഥ. എയർ കണ്ടീഷൻ ചെയ്ത ഓപ്പറേഷൻ തീയേറ്ററായിരിക്കണം, 7 വർഷത്തെ എക്സ്പീരിയൻസുള്ള ഡോക്ടർ മാത്രമേ സർജ്ജറി ചെയ്യാവൂ, റഫ്രിജറേറ്റർ വേണം എന്നൊക്കെ വ്യവസ്ഥയുണ്ട്. ഒരാഴ്ച്ച ശുശ്രൂഷിച്ച്, മുറിവുണങ്ങി, ഇൻഫെക്ഷൻ വരില്ലെന്നുറപ്പാക്കി എവിടെ നിന്നാണോ പിടിച്ചത് അവിടെത്തന്നെ തുറന്നു വിടണമെന്നൊക്കെയാണ് കേന്ദ്ര വ്യവസ്ഥകൾ. ഈ വ്യവസ്ഥകളൊക്കെ പാലിച്ച് ലക്ഷക്കണക്കിന് തെരുവുനായ്ക്കളെ വന്ധ്യംകരണം നടത്തുക പ്രായോഗികമല്ലെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

ഈ വ്യവസ്ഥകൾ ലംഘിച്ചാൽ കേസ് നേരിടേണ്ടിവരും. വന്ധ്യംകരണം നടത്തുന്നവർ കുടുങ്ങും.

നേരത്തെ കേരളത്തിൽ തൊള്ളായിരത്തോളം എബിസി കേന്ദ്രങ്ങൾ ഉണ്ടായിരുന്നെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഇവയെല്ലാം പൂട്ടിക്കുകയായിരുന്നു. ഇതാണ് വന്ധ്യംകരണം തടസ്സപ്പെടാനുള്ള കാരണം. 2029 വരെയുള്ള കണക്കുകൾ പരിശോധിച്ചാൽ 2.89 ലക്ഷം തെരുവുനായ്ക്കളാണ് കേരളത്തിലുള്ളത്. ഏറ്റവും കൂടുതലുള്ളത് വീടുകളിൽ വളർത്തുന്ന നായ്ക്കളാണ്. 8.36 ലക്ഷം വരുമിത്.