പിഎസ്എൽവി-സി 62 ദൗത്യത്തിന്‍റെ പരാജയം പഠിക്കാൻ പുതിയ സമിതി വരുന്നു. പ്രധാനമന്ത്രിയുടെ മുൻ ശാസ്ത്ര ഉപദേഷ്ടാവ് പ്രൊഫസർ കെ. വിജയരാഘവൻ അധ്യക്ഷനും മുൻ ഐഎസ്ആർഒ ചെയർമാൻ എസ്.സോമനാഥ് ഉപാധ്യക്ഷനുമായാണ് പുതിയ സമിതി. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നിർദ്ദേശപ്രകാരമാണ് പരാജയം പഠിക്കാൻ പുതിയ സമിതി രൂപീകരിച്ചത്. നേരത്തെ കെ.ശിവന്റെ നേതൃത്വത്തിലൊരു സമിതി പരാജയം പഠിച്ചിരുന്നു. ഈ സമിതിയുടെ റിപ്പോർട്ട് സമർപ്പിച്ചോ എന്നതിൽ വ്യക്തയില്ല.
ഐഎസ്ആർഒയിൽ ഒരു ദൗത്യം പരാജയപ്പെട്ടാൽ ഇന്‍റേണൽ ആയുള്ള അന്വേഷണവും പഠനവുമാണ് നടക്കാറ്. ഇസ്രൊയ്ക്ക് പുറത്ത് നിന്നൊരാളുടെ നേതൃത്വത്തിൽ ഇങ്ങനെയൊരു സമിതി ചരിത്രത്തിൽ ആദ്യമാണ്. ഈ സമിതിയുടെ ആദ്യ യോഗം നടന്നതായാണ് വിവരം. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ വിഎസ്എസിയിലടക്കം എത്തി പരിശോധിച്ച് മടങ്ങിയതിന് ശേഷമാണ് നടപടിയെന്നത് ശ്രദ്ധേയമാണ്. തിരുവനന്തപുരം: പി എസ് എൽ വിയുടെ തുടർപരാജയങ്ങളിൽ അന്വേഷണം നടത്താനായി ദേശീയ സുരക്ഷ ഉപദേഷ്ടാവായ അജിത് ഡോവൽ തിരുവനന്തപുരത്തെത്തിയിരുന്നു. തുമ്പയിലെ വി എസ് എസ് എസിയിലെത്തിയ ദോവൽ ശാസ്ത്രജ്ഞരെയടക്കം കണ്ട് വിവരങ്ങൾ ശേഖരിച്ചു. കുറച്ച് ദിവസങ്ങൾക്ക് മുന്നേയായിരുന്നു ദോവലിന്‍റെ തുമ്പ സന്ദർശനം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദ്ദേശ പ്രകാരമായിരുന്നു ദേശീയ സുരക്ഷ ഉപദേഷ്ടാവിന്‍റെ ദൗത്യം. ദില്ലിയിൽ മടങ്ങിയെത്തിയ ദോവൽ, പി എസ് എൽ വിയുടെ തുടർപരാജയങ്ങളിൽ നടത്തിയ അന്വേഷണ റിപ്പോർട്ടും സമർപ്പിച്ചതായാണ് വിവരം. പി എസ് എൽ വിയുടെ തുടർപരാജയങ്ങളിൽ അട്ടിമറിയില്ലെന്നാണ് കണ്ടെത്തലെന്നും സൂചനയുണ്ട്. എന്നാൽ വീഴ്ചയുടെ കാരണങ്ങൾ എന്താണ് എന്നത് സംബന്ധിച്ചുള്ള വിലയിരുത്തലുകൾ ദോവൽ നടത്തിയിട്ടുണ്ട്. ജനുവരി പന്ത്രണ്ടിനാണ് പിഎസ്എൽവി-സി 62 ദൗത്യം പരാജയപ്പെടുന്നത്.



