പശ്ചിമേഷ്യൻ യുദ്ധത്തിന്റെ പ്രാരംഭ ഘട്ടത്തിൽ ഇറാന്റെ തെക്കൻ നഗരമായ ലാമെർഡിൽ (Lamerd) നടന്ന ഭീകരമായ മിസൈൽ ആക്രമണത്തിൽ അമേരിക്കയുടെ അത്യാധുനിക ആയുധങ്ങൾ ഉപയോഗിച്ചതായി നിർണ്ണായക വെളിപ്പെടുത്തൽ. ആയുധ വിദഗ്ധർ നടത്തിയ ദൃശ്യ വിശകലനത്തിലാണ് 21 സിവിലിയന്മാരുടെ ജീവനെടുത്ത ആക്രമണത്തിന് പിന്നിൽ അമേരിക്കയുടെ ഏറ്റവും പുതിയ ലോംഗ് റേഞ്ച് ബാലസ്റ്റിക് മിസൈലായ പിആർഎസ്എം (PrSM – Precision Strike Missile) ആണെന്ന് കണ്ടെത്തിയത്. 2026 മാർച്ച് 28-ന് ബിബിസി വെരിഫൈ പുറത്തുവിട്ട അന്വേഷണാത്മക റിപ്പോർട്ടിലാണ് ഈ വിവരങ്ങളുള്ളത്.

ലോക്ഹീഡ് മാർട്ടിൻ നിർമ്മിച്ച് 2023-ൽ മാത്രം യുഎസ് സൈന്യത്തിന്റെ ഭാഗമായ പിആർഎസ്എം മിസൈലുകൾ ആദ്യമായാണ് ഒരു യുദ്ധമുഖത്ത് പരീക്ഷിക്കപ്പെടുന്നത്. അറ്റാക്കംസ് (ATACMS) മിസൈലുകളേക്കാൾ കൂടുതൽ ദൂരപരിധിയുള്ള (500 കിലോമീറ്റർ) ഈ മിസൈലുകൾ അതീവ കൃത്യതയോടെ ലക്ഷ്യം ഭേദിക്കാൻ ശേഷിയുള്ളവയാണ്. ലാമെർഡിലെ പാർപ്പിട സമുച്ചയത്തിന് മുകളിൽ മിസൈൽ പൊട്ടിത്തെറിക്കുന്നതിന്റെ ദൃശ്യങ്ങൾ ജെയിൻസ് (Janes), മക്കെൻസി ഇൻ്റലിജൻസ് (McKenzie Intelligence) എന്നീ പ്രതിരോധ ഏജൻസികളിലെ വിദഗ്ധർ പരിശോധിച്ചു. മിസൈലിന്റെ ആകൃതിയും സ്ഫോടനത്തിന്റെ തീവ്രതയും പിആർഎസ്എം മിസൈലിന്റേതാണെന്ന് ഇവർ സ്ഥിരീകരിച്ചു.

ലാമെർഡ് നഗരത്തിലെ പാർപ്പിട സമുച്ചയങ്ങൾക്ക് പുറമെ 300 മീറ്റർ മാത്രം അകലെയുള്ള ഒരു സ്പോർട്സ് ഹാളിനും നേരെ ആക്രമണമുണ്ടായി. സ്കൂൾ കുട്ടികൾ വോളിബോൾ കളിക്കാനും പരീക്ഷകൾ എഴുതാനുമായി എത്തിയിരുന്ന ഈ കേന്ദ്രം തകർന്നത് വലിയ നടുക്കമായി. കൊല്ലപ്പെട്ടവരിൽ 12 വയസ്സുകാരിയായ ഇൽഹാം സാഇരിയും ഉൾപ്പെടുന്നു. വോളിബോൾ കളിയോടുള്ള താല്പര്യം കാരണം മത്സരത്തിന് 20 മിനിറ്റ് മുമ്പേ ഹാളിലെത്തിയിരുന്ന കുരുന്നാണ് മിസൈൽ ആക്രമണത്തിന് ഇരയായത്. ആക്രമണത്തിൽ രണ്ട് വയസ്സുള്ള കുട്ടിയും കൊല്ലപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്.

ഈ മിസൈൽ ആക്രമണത്തിന്റെ യഥാർത്ഥ ലക്ഷ്യം സ്പോർട്സ് ഹാളിന് സമീപമുള്ള ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) ബേസ് ആയിരുന്നിരിക്കാം എന്നാണ് ആയുധ വിദഗ്ധരുടെ നിഗമനം. എന്നാൽ മാർച്ച് 9-ലെ ഹൈ-റെസല്യൂഷൻ സാറ്റലൈറ്റ് ചിത്രങ്ങൾ പ്രകാരം ഈ സൈനിക കേന്ദ്രത്തിന് യാതൊരു നാശനഷ്ടവും സംഭവിച്ചിട്ടില്ല. ലക്ഷ്യം തെറ്റി മിസൈൽ സിവിലിയൻ കേന്ദ്രങ്ങളിൽ പതിക്കുകയായിരുന്നുവെന്നാണ് ഇത് നൽകുന്ന സൂചന. സിവിലിയൻ കേന്ദ്രങ്ങളെ തങ്ങൾ ലക്ഷ്യം വെക്കാറില്ലെന്ന് അമേരിക്കൻ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് ആവർത്തിച്ചു വ്യക്തമാക്കുന്നുണ്ടെങ്കിലും ലാമെർഡിലെ ദൃശ്യങ്ങൾ ഇതിന് വിരുദ്ധമാണ്.

സംഭവം നടന്ന് ആഴ്ചകൾ പിന്നിട്ടിട്ടും അമേരിക്കൻ സെൻ്റ്കോം (Centcom) ഇതിനെക്കുറിച്ച് പ്രതികരിക്കാൻ തയ്യാറായിട്ടില്ല. എന്നാൽ ജോയിൻ്റ് ചീഫ് ചെയർമാൻ ജനറൽ ഡാൻ കെയ്ൻ മാർച്ച് 13-ന് നടത്തിയ വാർത്താസമ്മേളനത്തിൽ തന്റെ സൈന്യം ചരിത്രം സൃഷ്ടിച്ചതായും പുത്തൻ ആയുധ സംവിധാനങ്ങൾ വിജയകരമായി ഉപയോഗിച്ചതായും അവകാശപ്പെട്ടിരുന്നു. മിനാബിലെ സ്കൂളിൽ നടന്ന ആക്രമണത്തിൽ 110 കുട്ടികളുൾപ്പെടെ 168 പേർ കൊല്ലപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് ലാമെർഡിലും ദുരന്തം വിതച്ച് യുഎസ് മിസൈലുകൾ പതിച്ചത്.