പ്രവാസിയെ മാലമോഷണക്കേസില്‍ കുടുക്കി ജയിലിലടച്ചതില്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവ്. തലശ്ശേരി സ്വദേശി താജുദ്ദീനാണ് 54 ദിവസം ജയിലില്‍ കഴിയേണ്ടിവന്നത്. കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥരില്‍ നിന്ന് 14 ലക്ഷം രൂപ ഈടാക്കി നല്‍കാനാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം.

താജുദ്ദീന് 10 ലക്ഷവും മക്കള്‍ക്കും ഭാര്യക്കും ഓരോ ലക്ഷം രൂപ വീതവും നല്‍കണമെന്നാണ് കോടതി ഉത്തരവിട്ടത്. ജീവിക്കാനുള്ള അവകാശത്തിന്റേയും വ്യക്തിസ്വാതന്ത്ര്യത്തിന്റെയും നഗ്നമായ ലംഘനമുണ്ടായെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. നീതി ലഭിച്ചതിന്റെ സന്തോഷം പറഞ്ഞറിയിക്കാനാവില്ലെന്നും താജുദ്ദീന്‍ പ്രതികരിച്ചു

2018 ലാണ് മകളുടെ കല്യാണത്തിന് നാട്ടിലെത്തിയ താജുദ്ദീനെ ചക്കരക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. സ്ത്രീയുടെ മാല മോഷ്ടിച്ചു എന്നതായിരുന്നു കുറ്റം. നിരപരാധിയാണ് എന്നതിന് സാക്ഷിമൊഴികള്‍ ഉള്‍പ്പടെയുണ്ടായിട്ടും പൊലീസ് ഇക്കാര്യം മുഖവിലയ്ക്ക് എടുത്തില്ല. മടക്കയാത്ര വൈകിയതിനാല്‍ 23 ദിവസം ഖത്തറിലെ ജയിലിലും കഴിഞ്ഞു. തുടര്‍ന്നാണ് ഡിവൈഎസ്പി തല അന്വേഷണത്തില്‍ താജുദ്ദീന്‍ നിരപരാധിയെന്ന് വ്യക്തമായത്. മാലമോഷണക്കേസിലെ യഥാര്‍ത്ഥ പ്രതിയെയും പൊലീസ് കണ്ടെത്തി. തുടര്‍ന്നാണ് പൊലീസ് നടപടിയില്‍ നഷ്ടപരിഹാരം തേടി താജുദ്ദീന്‍ ഹൈക്കോടതിയെ സമീപിച്ചത്.

സന്തോഷത്തിൽ മുന്നോട്ടുപൊയ്ക്കൊണ്ടിരുന്ന കുടുംബമായിരുന്നു തങ്ങളുടേതെന്നും പൊലീസിന്റെ അതിബുദ്ധി കാരണം ഉപ്പാനെ ജയിലിലടച്ചതോടെ ആ സന്തോഷത്തിന് മങ്ങലേറ്റതായും മകൻ തെസിൻ പ്രതികരിച്ചു.

’54 ദിവസമാണ് പ്രായമായ ഉപ്പ ജയിലിൽ കിടന്നത്. പെരുന്നാളിനടക്കം ഉപ്പ ജയിലിലായിരുന്നു. തങ്ങളുടെ ഉത്തരവാദിത്തത്തിൽ ഉപ്പയുടെ നിരപരാധിത്വം തെളിയിച്ചെങ്കിലും ഖത്തറിലുള്ള ബിസിനസ് മുന്നോട്ട് കൊണ്ടുപോകാനാകാതെ മുടങ്ങി. ഉപ്പാക്കെതിരെ സ്പോൺസർ കേസ് കൊടുത്തത് കാരണം അവിടെയും 24 ദിവസം ജയിലിൽ കിടക്കേണ്ടി വന്നു. ഒരു മനുഷ്യന്റെ ജീവിതത്തിലെ ആയുസിന്റെ പ്രധാനപ്പെട്ട സമയം പൊലീസുകാർ കാരണമാണ് നഷ്ടപ്പെട്ടത്. അത് ജീവിതത്തിലൊരിക്കലും അനുഭവിക്കാത്തവർക്ക് മനസിലാകുമെന്ന് തോന്നുന്നില്ല’. മകൻ വ്യക്തമാക്കി.