പ്രണവ് മോഹന്‍ലാലിനെ നായകനാക്കി രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ഡീയെസ് ഈറ കൈയടി നേടുകയാണ്. ചിത്രത്തിന്റെ പ്രീമിയര്‍ ഷോയ്ക്ക് ശേഷം തന്നെ വന്‍പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ചിത്രം പ്രഖ്യാപിച്ചത് മുതല്‍ ആളുകള്‍ തിരഞ്ഞത് ഡീയെസ് ഈറെ എന്ന പേരിന്റെ അര്‍ഥമായിരുന്നു. എന്താണ് ഈ ഡീയെസ് ഈറെ.

‘ഡീയെസ് ഈറെ’ എന്നത് ഒരു ലാറ്റിന്‍ വാക്കാണ്. റോമന്‍ കത്തോലിക്കര്‍ മരിച്ചവര്‍ക്ക് വേണ്ടി നടത്തുന്നകുര്‍ബാനയില്‍പാടിയിരുന്ന ഒരുലത്തീന്‍ ഗീതമാണ് ഡീയസ് ഈറേ. ഡീയസ് ഈറേ എന്നാല്‍ ഉഗ്ര കോപത്തിന്റെ ദിനം എന്നര്‍ത്ഥം.

ദൈവത്തിന്റെ അന്ത്യവിധിയുടെ ദിനമാണ് അത് എന്നാണ് വിശ്വാസം.തോമസ് ഓഫ് സെലാനോ എന്ന ഇറ്റാലിയന്‍ സന്യാസിയാണ് ഡീയെസ് ഈറെ എഴുതിയത് എന്ന് കരുതപ്പെടുന്നു. പതിമൂന്നാം നൂറ്റാണ്ടിലാണ് ഇത് രചിക്കപ്പെട്ടതെന്നാണ് പൊതുവെയുള്ള വിശ്വാസമെങ്കിലും ഡീയെസ് ഈറെയുടെ ഉത്ഭവത്തെക്കുറിച്ചും അവകാശത്തെകുറിച്ചും തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. അന്ത്യകൂദാശയിലാണ് 18 വരികളുള്ള ഡീയെസ് ഈറെ ആലപിക്കുന്നത്. അന്ത്യവിധി ദിനമാണ് വരികളില്‍ വിവരിക്കുന്നത്.ഇത് തുടങ്ങുന്നത് ഇങ്ങനെയാണ്;

‘ക്രോധത്തിന്റെ ആ ദിവസം, ഈ ലോകത്തെ ചാരം പോലെ ശിഥിലമാക്കും’. തുടര്‍ന്ന് കാഹളം മുഴങ്ങുന്നതിനെക്കുറിച്ച് പറയുന്നു. ഈ കാഹളം ലോകമെമ്പാടുമുള്ള ശവകുടീരങ്ങളിലൂടെ കടന്നുപോകും, എല്ലാ ആത്മാക്കളെയും ദൈവത്തിന്റെ സിംഹാസനത്തിനു മുന്നില്‍ ഒരുമിച്ചുകൂട്ടും. ഈ കാഴ്ചയില്‍ മരണവും പ്രകൃതിയും പോലും അമ്പരന്നുപോകും

വിധി നടപ്പാക്കാന്‍ ഒരു ‘എഴുതപ്പെട്ട പുസ്തകം’ കൊണ്ടുവരും. അതില്‍ രേഖപ്പെടുത്തിയതനുസരിച്ച് ലോകത്തെ വിധിക്കും’. ഇവിടെ, നീതിനിഷ്ഠനായ ന്യായാധിപനായ ക്രിസ്തുവിനെ അഭിമുഖീകരിക്കാന്‍ തയ്യാറാണോ എന്ന് കവി ദയനീയമായി ചോദിക്കുന്നു. രക്ഷപ്പെട്ടവരെ ചെമ്മരിയാടുകളോടൊപ്പം വലത് ഭാഗത്ത് നിര്‍ത്താനും, ശാപം ലഭിച്ചവരില്‍ നിന്ന് തന്നെ അകറ്റാനും കവി ദൈവത്തോട് കരുണയ്ക്കുവേണ്ടി അപേക്ഷിക്കുന്നുണ്ട്

ഡീയെസ് ഈറെ പിന്നീട് ആഗോളതലത്തില്‍ മരണത്തിന്റെ സംഗീതമായി ഉപയോഗിക്കാന്‍ തുടങ്ങി.

‘ഡീയസ് ഈറേ’യ്ക്ക് പല സംഗീതജ്ഞരും അവരുടേതായ ഭാഷ്യങ്ങള്‍ ചമച്ചു. അതില്‍ മൊസാര്‍ട്ടും വെര്‍ദിയും സ്ട്രാവിന്‍സ്‌കിയുമുണ്ട്. ഇവരില്‍നിന്നെല്ലാം വ്യത്യസ്തമായി ‘ഡീയസ് ഈറേ’യെ അവതരിപ്പിച്ചത് ഹെക്റ്റര്‍ ബെര്‍ലിയോസ് ആയിരുന്നു. സഫലീകരിക്കപ്പെടാതെ പോയ തന്റെ പ്രണയവുമായി ചേര്‍ത്തുവെച്ചായിരുന്നു ഹെക്ടര്‍ ബെര്‍ലിയോസ് തന്റെ ‘ഡീയസ് ഈറേ’അവതരിപ്പിച്ചത്. ഡീയെസ് ഈറെ സിനിമയിലുമെത്തി. ദി ഷൈനിങ്ങ്, സ്റ്റാര്‍ വാര്‍സ് എപ്പിസോഡ് 4, ലയണ്‍ കിങ്ങ്, ലോര്‍ഡ് ഓഫ് റിങ്ങ്‌സ് എന്നീ ചിത്രങ്ങളിലും ഡീയെസ് ഈറെ പ്രത്യക്ഷപ്പെട്ടു. ഒടുവില്‍ മലയാളത്തിലുമെത്തി.

ബെര്‍ലിയോസിന്റെ ‘ഡീയസ് ഈറേ’യെ അടിസ്ഥാനപ്പെടുത്തി ഒരു ഹൊറര്‍ സിനിമാറ്റിക് അനുഭവം പ്രേക്ഷകര്‍ക്ക് സമ്മാനിക്കാനാണ് രാഹുല്‍ സദാശിവന്‍ ശ്രമിച്ചത്. അതില്‍ അദ്ദേഹം വിജയിക്കുകയും ചെയ്തു. രാഹുല്‍ സദാശിവന്‍ തിരഞ്ഞെടുത്ത ഈ ടൈറ്റില്‍ സിനിമയുടെ മൊത്തം മൂഡും ഉള്‍ക്കൊള്ളുന്ന ഒന്നാണ് എന്ന് വ്യക്തമാണ്.