യുഡിഎഫ് മന്ത്രിമാരുടെ വകുപ്പ് വിഭജനത്തിൽ ഇന്നും തീരുമാനമായില്ല. നാളെ അന്തിമമാക്കി ഗവർണർക്ക് കൈമാറാൻ ശ്രമം. നിയമസഭാംഗങ്ങളുടെ സത്യപ്രതിജ്ഞ മറ്റന്നാൾ നടക്കുന്നതിനാൽ ഇന്ന് വകുപ്പ് വിഭജനം അന്തിമമാക്കും. മന്ത്രിസഭ അധികാരമേറ്റ് ഒരുദിവസം കഴിഞ്ഞിട്ടും വകുപ്പ് വിഭജനം പൂർത്തിയാക്കി വിജ്ഞാപനം പുറപ്പെടുവിക്കാനായിട്ടില്ല.
സത്യപ്രതിജ്ഞക്ക് പിന്നാലെ വകുപ്പ് വിഭജനം പൂർത്തിയാക്കി വിജ്ഞാപനമിറക്കുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. എന്നാൽ അധികാരമേറ്റ് ഒരു ദിവസം കഴിഞ്ഞിട്ടും വകുപ്പ് വിഭജനം പൂർത്തിയാക്കാനായിട്ടില്ല. ഉന്നത വിദ്യാഭ്യാസ വകുപ്പ് കോൺഗ്രസിന് വിട്ടുകൊടുത്ത മുസ്ലിം ലീഗ് പകരം ഫിഷറീസ് വകുപ്പ് ആവശ്യപ്പെടുന്നുണ്ട്. ലീഗിന് ഫിഷറീസ് വകുപ്പ് നൽകാൻ മുഖ്യമന്ത്രി തീരുമാനമെടുത്ത ശേഷമാണ് ലത്തീൻ കത്തോലിക്കാ സഭയിൽ നിന്ന് എതിർപ്പ് വരുന്നത്. സിപി ജോണിനോ, ഷിബു ബേബി ജോണിനോ ഫിഷറീസ് വകുപ്പ് നൽകണമെന്നാണ് ലത്തീൻ സഭയുടെ ആവശ്യം.
അതേസമയം ഫിഷറീസ് വകുപ്പിന് പുറമേ സാമൂഹ്യ നീതി വകുപ്പ് കൂടി നൽകണമെന്നും മുസ്ലിം ലീഗ് ആവശ്യപ്പെടുന്നുണ്ട്. സാമൂഹ്യനീതി വകുപ്പില്ലാതെ തദ്ദേശവകുപ്പ് ഏറ്റെടുക്കേണ്ടെന്നാണ് ലീഗിലെ ധാരണ. മന്ത്രിസഭയിലെ സീനിയർ മന്ത്രിയായ എ.പി.അനിൽ കുമാറിന് പ്രധാന വകുപ്പ് നൽകാത്തതിലും പ്രശ്നമുണ്ട്. വൈദ്യുതി, പാർലമെൻററികാര്യം, സ്പോർട്സ് വകുപ്പുകളാണ് മൂന്നാം തവണ മന്ത്രിയാകുന്ന എ.പി
അനിൽകുമാറിനീക്കിവെച്ചിരിക്കുന്നത്. തുറമുഖ വകുപ്പ് മുഖ്യമന്ത്രി കൈവശം വെച്ചിരിക്കുന്നതിൽ കെ.സി.വേണുഗോപാൽ പക്ഷത്തിന് എതിർപ്പുണ്ട്.



