പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷം, മെയ് മാസം ഒൻപതാം തീയതി വെള്ളിയാഴ്ച്ച പ്രാദേശിക സമയം രാവിലെ പതിനൊന്നുമണിക്ക്, ലിയോ പതിനാലാമൻ പാപ്പാ തന്റെ സഹോദര കർദിനാൾമാർക്കൊപ്പം, വത്തിക്കാനിലെ കോൺക്ലേവിനു വേദിയായ സിസ്റ്റൈൻ ചാപ്പലിൽ വിശുദ്ധ ബലിയർപ്പിച്ചു. തദവസരത്തിൽ, തന്റെ പത്രോസിനടുത്ത ശുശ്രൂഷയിൽ എല്ലാവരോടും ചേർന്ന് യാത്ര ചെയ്യുവാനുള്ള ഉത്തരവാദിത്വം പാപ്പാ ഓർമ്മപ്പെടുത്തി. ആംഗലേയ ഭാഷയിലാണ് പാപ്പാ തന്റെ സന്ദേശം ആരംഭിച്ചത്.
പ്രതിവചന സങ്കീർത്തനത്തിലെ വാക്കുകൾ പാപ്പാ ഒരിക്കൽ കൂടി ആവർത്തിച്ചു. ‘ഞാൻ കർത്താവിനു ഒരു നവഗാനം ആലപിക്കും. കാരണം അവൻ മഹത്തായ കാര്യങ്ങൾ ചെയ്തിരിക്കുന്നു’ എന്ന വചനം ഓർമ്മപെടുത്തിക്കൊണ്ട്, കർദിനാൾമാരെന്ന നിലയിൽ ദൈവം നമ്മുടെ ജീവിതത്തിൽ ചൊരിഞ്ഞിട്ടുള്ള നിരവധിയായ കാര്യങ്ങളും,പത്രോസിന്റെ ശുശ്രൂഷ വഴിയായി നമ്മിൽ ഇന്നും ചൊരിഞ്ഞുകൊണ്ടിരിക്കുന്ന ദൈവത്തിന്റെ അനുഗ്രഹങ്ങളും അനുസ്മരിക്കുവാൻ ആഹ്വാനം ചെയ്തു.
കർത്താവിന്റെ കുരിശു ചുമക്കുന്നതിനും, പ്രേഷിത പ്രവർത്തനത്താൽ അനുഗൃഹീതനാകുന്നതിനും വേണ്ടി കർദിനാൾമാർ തന്നെ തിരഞ്ഞെടുത്തിരിക്കുന്നതിനാൽ യേശുവിന്റെ സുഹൃത്തുക്കളുടെ ഒരു സമൂഹമായി, സഭയായി തുടരുവാനും, സദ്വാർത്ത അറിയിക്കുന്ന സുവിശേഷം പ്രഖ്യാപിക്കാൻ വിശ്വാസികൾ എന്ന നിലയിൽ എന്നോടൊപ്പം നടക്കാൻ, താൻ ആശ്രയം വയ്ക്കുന്നുവെന്നും പാപ്പാ പറഞ്ഞു.