സഭയിലെ വൈവിധ്യങ്ങളെ സമന്വയിപ്പിച്ച്, ക്രിസ്തു എന്ന മൂലക്കല്ലിൽ അധിഷ്ഠിതമായി ഐക്യത്തോടെ മുന്നോട്ടുപോകാൻ ആഹ്വാനം ചെയ്ത് ലെയോ പാപ്പ. സ്പെയിനിലേക്കുള്ള തന്റെ അപ്പസ്തോലിക പര്യടനത്തിന്റെ ഭാഗമായി കാനറി ദ്വീപുകളിലെ ലാസ് പാൽമാസിലുള്ള സെന്റ് ആൻ കത്തീഡ്രലിൽ ബിഷപ്പുമാർ, വൈദികർ, സമർപ്പിതർ, വൈദികാർഥികൾ എന്നിവരടങ്ങുന്ന സഭാസമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പാപ്പ.
പാവപ്പെട്ടവരുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും സന്തോഷങ്ങളിലും സങ്കടങ്ങളിലും പങ്കുചേരുന്ന കാനറി ദ്വീപുകളിലെ സഭ ‘ജീവസ്സുറ്റ സഭ’യാണെന്ന് പ്രശംസിച്ച മാർപാപ്പ, വിശ്വാസത്തിൽ ഒരു പിതാവായും സഹോദരനായുമാണ് താൻ ഇവിടേക്ക് എത്തിയതെന്നും കൂട്ടിച്ചേർത്തു.
കുടിയേറ്റ പ്രതിസന്ധിയും സഭയുടെ പങ്കും
പടിഞ്ഞാറൻ ആഫ്രിക്കയിൽ നിന്നുള്ള കുടിയേറ്റക്കാർ യൂറോപ്പിലേക്ക് പ്രവേശിക്കുന്ന പ്രധാന ഇടനാഴികളിലൊന്നാണ് കാനറി ദ്വീപുകൾ. ഈ സാഹചര്യത്തിൽ, അഭയാർഥികൾക്ക് പ്രാദേശികസഭ നൽകുന്ന മാനുഷികവും ആത്മീയവുമായ പിന്തുണയെ മാർപാപ്പ പ്രത്യേകം അഭിനന്ദിച്ചു. പര്യടനത്തിലുടനീളം കുടിയേറ്റം, സാമൂഹിക വെല്ലുവിളികൾ, ദുർബല ജനവിഭാഗങ്ങളെ ചേർത്തുപിടിക്കൽ എന്നിവയ്ക്കാണ് മാർപാപ്പ മുൻഗണന നൽകിയത്.
ക്രിസ്തുവിന്റെ ക്രൂശും ജീവിതയാത്രയും
സ്നേഹത്തിന്റെ സംസ്കാരം കെട്ടിപ്പടുക്കാൻ ക്രിസ്ത്യാനികൾ രണ്ട് പ്രധാന മനോഭാവങ്ങൾ വളർത്തിയെടുക്കണമെന്ന് പരിശുദ്ധ പിതാവ് ഓർമ്മിപ്പിച്ചു. കാനറി ദ്വീപുകളെ ചുറ്റിക്കിടക്കുന്ന സമുദ്രത്തെ, ജീവിതത്തിന്റെ വെല്ലുവിളികളുടെയും അനിശ്ചിതത്വങ്ങളുടെയും പ്രതീകമായി മാർപാപ്പ ചൂണ്ടിക്കാണിച്ചു. വി. അഗസ്റ്റിന്റെ വാക്കുകളെ ഉദ്ധരിച്ചുകൊണ്ട്, ക്രിസ്തുവിന്റെ കുരിശെന്ന തണലില്ലാതെ ഈ ലോകമാകുന്ന കടൽ കടക്കാൻ ആർക്കും സാധ്യമല്ലെന്ന് പാപ്പ ഓർമ്മിപ്പിച്ചു. വിശുദ്ധ കുർബാനയിലുള്ള പങ്കാളിത്തം സഭയുടെ ഐക്യത്തെ ശക്തിപ്പെടുത്തുമെന്നും പരസ്പര സ്നേഹ കൂട്ടായ്മയിലേക്ക് വിശ്വാസികളെ നയിക്കുമെന്നും രണ്ടാം വത്തിക്കാൻ കൗൺസിൽ പ്രമാണരേഖകളെ ഉദ്ധരിച്ചുകൊണ്ട് പാപ്പ വിശദീകരിച്ചു. കാനറി ദ്വീപുകളിലെ ക്രൈസ്തവചരിത്രത്തിന് അടിത്തറയിട്ട വിശുദ്ധരുടെ ജീവിതമാതൃക ഉൾക്കൊണ്ട് മുന്നോട്ടുപോകാൻ വിശ്വാസികളെ മാർപാപ്പ പ്രോത്സാഹിപ്പിച്ചു.



