പോക്സോ കേസുകളിൽ അതിജീവിതയുടെ പ്രായം നിർണയിക്കുന്നതിന് എസ്‌എസ്എൽസി ബുക്കും സ്കൂൾ പ്രവേശന രജിസ്റ്ററും മതിയായ രേഖകളാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. മഞ്ചേരി പോക്സോ കോടതി വിധിച്ച 10 വർഷത്തെ തടവുശിക്ഷ ശരിവെച്ചുകൊണ്ടുള്ള ഉത്തരവിലാണ് ജസ്റ്റിസ് എ. ബദറുദ്ദീൻ ഇക്കാര്യം വ്യക്തമാക്കിയത്.
മലപ്പുറം സ്വദേശിയായ 41കാരൻ സമർപ്പിച്ച അപ്പീലിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം. നൃത്തപഠനത്തിന് എത്തിയ പെൺകുട്ടിയെ പീഡിപ്പിച്ചെന്നാണ് കേസ്. തുടർന്ന് പെൺകുട്ടി ഗർഭിണിയാവുകയും കുഞ്ഞിന് ജന്മം നൽകുകയും ചെയ്തിരുന്നു.
കേസിൽ അതിജീവിതയുടെ പ്രായം 18 വയസ്സിൽ താഴെയാണെന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നും, കോടതിയിൽ ഹാജരാക്കിയ എസ്‌എസ്എൽസി ബുക്കും സ്കൂൾ അഡ്മിഷൻ രജിസ്റ്ററും വിശ്വസനീയ തെളിവുകളല്ലെന്നുമായിരുന്നു പ്രതിയുടെ വാദം.
എന്നാൽ കുട്ടിയുടെ പ്രായം തെളിയിക്കുന്നതിൽ എസ്‌എസ്എൽസി സർട്ടിഫിക്കറ്റിന് നിർണായക പ്രാധാന്യമുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി. വിദ്യാഭ്യാസ രേഖകൾ പ്രായനിർണയത്തിനുള്ള അംഗീകൃത തെളിവുകളാണെന്നും കോടതി നിരീക്ഷിച്ചു.
അതേസമയം, പെൺകുട്ടി പ്രസവിച്ച കുഞ്ഞിന്റെ പിതാവ് പ്രതിയാണെന്ന് ഡി.എൻ.എ പരിശോധനയിലൂടെ തെളിഞ്ഞതായും കോടതി ചൂണ്ടിക്കാട്ടി. അതിജീവിതയ്ക്ക് 18 വയസ്സ് തികഞ്ഞിരുന്നില്ലാത്തതിനാൽ, ബന്ധം ഉഭയസമ്മതപ്രകാരമായിരുന്നുവെന്ന വാദത്തിന് നിയമപരമായി പ്രസക്തിയില്ലെന്നും കോടതി വ്യക്തമാക്കി. ഇതോടെ മഞ്ചേരി പോക്സോ കോടതി വിധിച്ച ശിക്ഷ ഹൈക്കോടതി ശരിവെക്കുകയായിരുന്നു.



