നികോസിയ: രണ്ടുദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി സൈപ്രസിലെത്തി. ജി7 ഉച്ചകോടിക്ക് കാനഡയിലേക്ക് പോകുന്നതിന് മുന്നോടിയായാണ് പ്രധാനമന്ത്രിയുടെ സൈപ്രസ് സന്ദർശനം. രാജ്യത്ത് എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്വീകരിക്കാൻ സൈപ്രസ് പ്രസിഡന്റ് നികോസ് ക്രിസ്റ്റൊഡുലീഡെസ് നേരിട്ട് വിമാനത്താവളത്തിലെത്തി. രണ്ട് പതിറ്റാണ്ടിനിടെ സൈപ്രസ് സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി. ഓപ്പറേഷൻ സിന്ദൂറിന് ശേഷം പ്രധാനമന്ത്രി സന്ദർശിക്കുന്ന ആദ്യത്തെ രാജ്യം കൂടിയാണ് സൈപ്രസ്.

ജൂൺ 15,16 ദിവസങ്ങളിലായി സൈപ്രസ് സന്ദർശനം പൂർത്തിയാക്കി പ്രധാനന്ത്രി ജി7 ഉച്ചകോടിക്കായി കാനഡയിലേക്ക് തിരിക്കും. സന്ദർശനത്തിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താനുള്ള ചർച്ചകൾ നടക്കും. വ്യാപാരം, നിക്ഷേപം, സുരക്ഷ, സാങ്കേതികവിദ്യ തുടങ്ങിയ കാര്യങ്ങളിൽ ഇരുരാജ്യങ്ങളും തമ്മിൽ ചർച്ചകൾ നടക്കും.

പ്രസിഡന്റ് നികോസ് ക്രിസ്റ്റൊഡുലീഡെസിന്റെ ക്ഷണം സ്വീകരിച്ചാണ് മോദി സൈപ്രസിലേക്കെത്തിയത്. മെഡിറ്ററേനിയൻ മേഖലയിലെ പ്രധാനപ്പെട്ട സുഹൃദ് രാഷ്ട്രമാണ് സൈപ്രസെന്ന് മോദി എക്സിൽ കുറിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള അവസരമായി ഈ സന്ദർശനത്തെ കാണുന്നുവെന്നും മോദി പറഞ്ഞു.

സന്ദർശനത്തെ ചരിത്രപരമെന്നാണ് സൈപ്രസ് പ്രസിഡന്റ് എക്സിൽ കുറിച്ചത്. സഹകരണത്തിന്റെ പുതിയ അധ്യായമാണ് ഇവിടെ ആരംഭിക്കുന്നതെന്നും അദ്ദേഹം എക്സിൽ കുറിച്ചു. 

മോദിയുടെ സൈപ്രസ് സന്ദർശനം നയതന്ത്ര ബന്ധത്തിനു പുറമെ അന്തർദേശീയ താത്പര്യത്തിനും അനുസരിച്ചുള്ള നീക്കമായാണ് വിലയിരുത്തുന്നത്. പ്രത്യേകിച്ച് തുർക്കിയുമായുള്ള ബന്ധത്തിന്റെ പേരിൽ. ഇന്ത്യാവിരുദ്ധ നീക്കങ്ങൾക്ക് തുർക്കി പാകിസ്താനെ ആയുധം നൽകി സഹായിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. ഇന്ത്യയുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായ നിലപാടാണ് കശ്മീർ വിഷയമുൾപ്പെടെയുള്ള കാര്യങ്ങളിൽ തുർക്കി സ്വീകരിക്കുന്നത്.

തുർക്കിയും സൈപ്രസും തമ്മിലുള്ള ബന്ധവും മികച്ചതല്ല. സൈപ്രസിന്റെ ഒരുഭാഗം തുർക്കി വംശജരായ വിമതരുടെ കൈവശമാണ്. വിമതരെ തുർക്കി അംഗീകരിക്കുകയും അവരുടെ കൈവശമുള്ള പ്രദേശത്തെ സ്വതന്ത്ര രാജ്യമായി അംഗീകരിക്കുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് ഇന്ത്യ സൈപ്രസുമായുള്ള ബന്ധം കൂടുതൽ ബലപ്പെടുത്താൻ ശ്രമിക്കുന്നത്. മാത്രമല്ല ഇന്ത്യയ്ക്ക് ന്യൂക്ലിയർ സപ്ലൈയേഴ്സ് ഗ്രൂപ്പിലും അന്താരാഷ്ട്ര ആണവോർജ ഏജൻസിയും നിരന്തരം പിന്തുണ നൽകിയ രാജ്യമാണ് സൈപ്രസ്.