ഫിൻജാൽ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും തമിഴ്നാട്ടിൽ വ്യാപക നാശ നഷ്ടങ്ങളാണ് ഉണ്ടായത്. പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തിന് പൂർണ പിന്തുണ നൽകുമെന്ന് ഉറപ്പ് നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനുമായി സംസാരിച്ചു.

കനത്ത മഴയും വെള്ളപ്പൊക്കവും വൻ നാശ നഷ്ടങ്ങളുണ്ടാക്കിയ തമിഴ്‌നാട്ടിലെ, പ്രത്യേകിച്ച് വിഴുപുരത്തെ നാശനഷ്ടങ്ങളുടെ വ്യാപ്തിയെക്കുറിച്ച് ഫോണിലൂടെയുള്ള സംഭാഷണത്തിൽ മോദി ആരാഞ്ഞു. സംസ്ഥാന സർക്കാർ ദുരന്തം ഫലപ്രദമായി കൈകാര്യം ചെയ്യുന്നുണ്ടെന്ന് സ്റ്റാലിൻ പ്രധാനമന്ത്രിയെ അറിയിച്ചു.

സാമ്പത്തിക സഹായത്തിനുള്ള തൻ്റെ അഭ്യർത്ഥന അദ്ദേഹം ആവർത്തിക്കുകയും നാശനഷ്ടങ്ങളുടെ വിശദമായ വിലയിരുത്തലിനായി ഒരു സംഘത്തെ അയയ്ക്കാൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു.