ഇറാന് മേൽ അമേരിക്കയും ഇസ്രായേലും നടത്തുന്ന സൈനിക നടപടിയെത്തുടർന്ന് ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിൽ അടിയന്തര യോഗത്തിൽ വൻ വാക്പോര്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വധിക്കാൻ ഇറാൻ ഭരണകൂടം ശ്രമിച്ചുവെന്ന് ഐക്യരാഷ്ട്രസഭയിലെ യുഎസ് പ്രതിനിധി അംബാസഡർ മൈക്ക് വാൾട്ട്സ് ആരോപിച്ചു. ഇറാൻ ഭരണകൂടത്തെയും സൈനിക നീക്കത്തെയും അനുകൂലിച്ചും പ്രതികൂലിച്ചും ലോകശക്തികൾ ചേരിതിരിഞ്ഞതോടെ അന്താരാഷ്ട്ര തലത്തിൽ നയതന്ത്ര പ്രതിസന്ധി രൂക്ഷമായി.
ഓപ്പറേഷൻ എപിക് ഫ്യൂറി എന്ന പേരിൽ അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തിയ ആക്രമണത്തിൽ ഖമേനി കൊല്ലപ്പെട്ട് മണിക്കൂറുകൾക്കുള്ളിലാണ് മൈക്ക് വാൾട്ട്സ് ഈ ആരോപണം ഉന്നയിച്ചത്. ഇറാൻ ഭരണകൂടം അന്താരാഷ്ട്ര തലത്തിൽ ഇരവാദം ഉയർത്താൻ ശ്രമിക്കുകയാണെന്നും എന്നാൽ അവരുടെ മുൻകാല പ്രവൃത്തികൾ ഭീകരത നിറഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു.”തങ്ങൾ ഇരകളാണെന്ന് ലോകത്തിന് മുന്നിൽ കാണിക്കാൻ ഇറാൻ നേതൃത്വം ശ്രമിക്കുന്നുണ്ട്, എന്നാൽ പ്രസിഡന്റ് ട്രംപിനെ വധിക്കാൻ അവർ നടത്തിയ നീക്കങ്ങൾ മറച്ചുവെക്കാനാവില്ല,” അദ്ദേഹം വ്യക്തമാക്കി.
ഇറാൻ ഉയർത്തുന്ന ഭീഷണി ഇല്ലാതാക്കാൻ ആക്രമണം അനിവാര്യമാണെന്ന് ഇസ്രായേൽ അംബാസഡർ ഡാനി ഡാനൻ സുരക്ഷാ കൗൺസിലിൽ പറഞ്ഞു. “തീവ്രവാദം തടയാനാവാത്ത ഘട്ടത്തിലെത്തുന്നതിന് മുമ്പ് ഞങ്ങൾ അത് അവസാനിപ്പിക്കുകയാണ്. ആണവായുധങ്ങളും ബാലിസ്റ്റിക് മിസൈലുകളുമുള്ള ഒരു തീവ്രവാദ ഭരണകൂടത്തെയും ലോകത്തെ ഭീഷണിപ്പെടുത്താൻ അനുവദിക്കില്ല,” അദ്ദേഹം വ്യക്തമാക്കി.
അമേരിക്കയുടെയും ഇസ്രായേലിന്റെയും ആക്രമണത്തിൽ നൂറുകണക്കിന് ഇറാൻ പൗരന്മാർ കൊല്ലപ്പെട്ടതായും ഇത് മനുഷ്യത്വത്തിനെതിരായ യുദ്ധക്കുറ്റമാണെന്നും ഇറാൻ അംബാസഡർ അമീർ സയീദ് ഇറവാനി പറഞ്ഞു. അമേരിക്കയുടെ ഭീഷണികളെക്കുറിച്ച് നേരത്തെ മുന്നറിയിപ്പ് നൽകിയിട്ടും സുരക്ഷാ കൗൺസിൽ നിസ്സംഗത പാലിച്ചുവെന്ന് അദ്ദേഹം ആരോപിച്ചു. “മറ്റൊരു രാജ്യത്തിന്റെ രാഷ്ട്രീയ ഭാവിയെ ബലം പ്രയോഗിച്ച് നിയന്ത്രിക്കാൻ ഏത് രാജ്യത്തിനാണ് അവകാശമുള്ളത്?” അദ്ദേഹം ചോദിച്ചു. ഖമേനിയുടെ മരണം സ്ഥിരീകരിക്കപ്പെട്ടെങ്കിലും ചർച്ചകളിൽ ഇറവാനി അതേക്കുറിച്ച് മൗനം പാലിച്ചു.
യോഗത്തിന്റെ അവസാന നിമിഷങ്ങളിൽ അമേരിക്കൻ-ഇറാൻ പ്രതിനിധികൾ തമ്മിൽ രൂക്ഷമായ വാഗ്വാദമുണ്ടായി. “സംസാരിക്കുമ്പോൾ മര്യാദ പാലിക്കണമെന്ന് ഞാൻ അമേരിക്കൻ പ്രതിനിധിയോട് ഉപദേശിക്കുന്നു, അതാണ് നിങ്ങൾക്കും നിങ്ങളുടെ രാജ്യത്തിനും നല്ലത്,” എന്ന് ഇറവാനി മുന്നറിയിപ്പ് നൽകി. ഇതിന് ഉടൻ മറുപടി നൽകിയ യുഎസ് പ്രതിനിധി മൈക്ക് വാൾട്ട്സ്, “സ്വാതന്ത്ര്യത്തിന് വേണ്ടി ദാഹിച്ച സ്വന്തം നാട്ടുകാരെ കൊന്നൊടുക്കിയ ഒരു സ്വേച്ഛാധിപത്യ ഭരണകൂടത്തെയാണ് നിങ്ങൾ പ്രതിനിധീകരിക്കുന്നത്” എന്ന് ആഞ്ഞടിച്ചു.



