പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിൽ പാലക്കാട് നിയോജകമണ്ഡലത്തിൽ മത്സരിക്കുന്ന മൂന്ന് മുന്നണി സ്ഥാനാർഥികളും കോടിപതികൾ. യു.ഡി.എഫ്. സ്ഥാനാർഥി രമേഷ് പിഷാരടിക്ക് 3.66 കോടി രൂപയുടെ ആസ്തിയുണ്ട്. എൽ.ഡി.എഫ്. സ്ഥാനാർഥി എൻ.എം.ആർ. റസാഖിന് 2.70 കോടി രൂപയുടെയും എൻ.ഡി.എ. സ്ഥാനാർഥി ശോഭാസുരേന്ദ്രന് 1.95 കോടി രൂപയുടെയും ആസ്തിയുണ്ട്. നാമനിർദേശപത്രികയോടൊപ്പം നൽകിയ സ്വത്തുവിവരത്തിലാണ് ഇക്കാര്യമുള്ളത്.

രമേഷ് പിഷാരടിക്ക് 1.67 കോടി രൂപയുടെ ബാധ്യത

രമേഷ് പിഷാരടിയുടെ കൈവശം കാൽലക്ഷം രൂപയും അഞ്ചുപവൻ സ്വർണവുമുണ്ട്. 97 ലക്ഷംരൂപ വിലവരുന്ന പാർപ്പിടഭൂമിയും സ്വന്തമായുണ്ട്. ഭാര്യ സൗമ്യ രമേഷിന് 85.61 ലക്ഷം രൂപ മൂല്യമുള്ള സ്വത്തും 50 പവൻ സ്വർണവുമുണ്ട്. പിഷാരടിക്കെതിരേ പോലീസ് കേസുകളൊന്നുമില്ല. ഒരു കേസിലും ഇതുവരെ ശിക്ഷിക്കപ്പെട്ടിട്ടുമില്ല. ഭവനവായ്പയും മറ്റുമായി രമേഷിന് 1.67 കോടി രൂപയുടെ ബാധ്യതയുണ്ട്. ഭാര്യയ്ക്ക് 2.49 ലക്ഷത്തിന്റെ ബാധ്യതകളുമുണ്ട്.

ശോഭാ സുരേന്ദ്രന്റെ പേരിൽ 30-തിലേറെ കേസ്

ശോഭാസുരേന്ദ്രന്റെ കൈവശം എട്ടുപവൻ സ്വർണാഭരണങ്ങളുണ്ട്. കൈവശം 23,000 രൂപയുണ്ട്. ഇന്നോവ ക്രിസ്റ്റ കാർ സ്വന്തമായുണ്ട്. സമരങ്ങളുടെയും മറ്റുമായി മുപ്പതിലേറെ കേസുണ്ട് ശോഭയുടെ പേരിൽ. ഭർത്താവിന്റെ കൈവശം രണ്ടരപ്പവൻ സ്വർണമുണ്ട്.

എൻ.എം.ആർ. റസാഖിന്റെ ആസ്തിയിലേറെയും ബിസിനസിലെ വരുമാനം

എൻ.എം.ആർ. റസാഖിന് 28.65 ലക്ഷം രൂപയുടെ ബാധ്യതയുമുണ്ട്. റസാഖിനെതിരേ കേസുകളില്ല. ഒരുകേസിലും ശിക്ഷിക്കപ്പെട്ടിട്ടില്ല. കൈവശം രണ്ടുലക്ഷം രൂപയും സ്വന്തം പേരിൽ 1.38 ലക്ഷം രൂപ ബാങ്ക് നിക്ഷേപവുമുണ്ട്. ഭാര്യയ്ക്ക് 48 പവൻ സ്വർണാഭരണങ്ങളും മകൾക്ക് 10 പവൻ സ്വർണാഭരണങ്ങളുമുണ്ട്. ബിസിനസിൽ നിന്നുള്ള വരുമാനമാണ് ആസ്തികളിലേറെയും.

എം.ബി. രാജേഷിന്റെ പേരിൽ വാഹനമില്ല

സർക്കാർ വാഹനമുള്ളതിനാൽ തൃത്താലയിലെ എൽ.ഡി.എഫ്. സ്ഥാനാർഥി എം.ബി. രാജേഷിന്റെ പേരിൽ വാഹനമില്ല. പത്രികാസമർപ്പണത്തിലെ വിവരങ്ങളാണിത്. ഭാര്യയുടെ പേരിൽ മലയാളം കമ്യൂണിക്കേഷനിൽ 100 രൂപയുടെ ഓഹരിയുണ്ട്. ഭാര്യക്ക് സ്വന്തമായി സ്‌കൂട്ടറും 20 ഗ്രാം സ്വർണവുമുണ്ട്. എം.ബി. രാജേഷിന്റെ പേരിൽ 62,03,870 രൂപ മൂല്യംവരുന്ന ജംഗമ ആസ്തിയുണ്ട്. ഭാര്യയുടെ പേരിൽ 33,70,000 രൂപ മൂല്യമുള്ള ആസ്തിയുമുണ്ട്.

വി.ടി. ബൽറാമിന്റെ കൈവശം 25,000 രൂപ

തൃത്താല യു.ഡി.എഫ്. സ്ഥാനാർഥി വി.ടി. ബൽറാമിന്റെ കൈവശമുള്ളത് 25,000 രൂപയും ഭാര്യയുടെ കൈവശമുള്ളത് 5,000 രൂപയുമാണ്. ബാങ്കുകളിലെ നിക്ഷേപമായി വി.ടി. ബൽറാമിന്റെ സേവിങ്സ് അക്കൗണ്ടിൽ 10,16,246 രൂപയും ഭാര്യയുടെ അക്കൗണ്ടിൽ 2,152 രൂപയുമാണുള്ളത്. വി.ടി. ബൽറാമിന്റെ പേരിൽ ഇന്നോവ കാറും 5,60,000 രൂപ വിലമതിക്കുന്ന സ്വർണവും ഭാര്യയുടെ പേരിൽ മാരുതി വാഗണർ കാറും 4,48,000 രൂപ വിലമതിക്കുന്ന സ്വർണവുമുണ്ട്. വി.ടി. ബൽറാമിന് മൊത്തം 27,76,246 രൂപയുടെ ആസ്തിയാണുള്ളത്.