ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്‍ തുടര്‍ ചികിത്സക്കായി അമേരിക്കയിലേക്ക് തിരിച്ചു. പുലര്‍ച്ചെ മൂന്ന് മണിക്കാണ് പുറപ്പെട്ടത്. ദുബൈ വഴിയാണ് യാത്ര. മിനസോട്ടയിലെ മയോക്ലിനിക്കില്‍ പത്ത് ദിവസത്തെ ചികിത്സക്കായാണ് മുഖ്യമന്ത്രി പോകുന്നത്.

പകരം ചുമതല ആര്‍ക്കും നല്‍കിയിട്ടില്ല. ഓണ്‍ലൈനായി മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കാനും ഇ ഫയല്‍ വഴി ഫയലുകള്‍ പരിശോധിക്കാനുമാണ് തീരുമാനം. ദുബൈ വഴി തന്നെയായിരിക്കും തിരിച്ച് കേരളത്തിലേക്കും വരിക. ഭാര്യ കമലയും ഒപ്പമുണ്ട്.

2018 സെപ്തംബറിലാണ് ആദ്യം ചികിത്സക്കായി മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോയത്. പിന്നീടും പല തവണ തുടര്‍ചികിത്സക്കായി പോയിരുന്നു. ഇത്തവണ കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്നുവീണ് തലയോലപ്പറമ്പ് സ്വദേശിനി ബിന്ദു മരിച്ച സംഭവം വലിയ വിവാദമായിരിക്കുന്ന സമയത്താണ് മുഖ്യമന്ത്രിയുടെ അമേരിക്കയിലേക്കുള്ള യാത്ര.