ഐപിഎല്ലിൽ ഇന്നലെ നടന്ന ആവേശകരമായ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനോട് മുംബൈ ഇന്ത്യൻസ് പരാജയപ്പെട്ടു. അവസാന പന്ത് വരെ ആവേശം നീണ്ടുനിന്ന മത്സരത്തിൽ മുംബൈ പരാജയപ്പെട്ടു. ഈ തോൽവി ടീമിന്റെ പ്ലേഓഫ് പ്രതീക്ഷകൾക്കും കനത്ത തിരിച്ചടി നൽകും.

മത്സരത്തിൽ നിരാശാജനകമായ പ്രകടനമായിരുന്നു മുംബൈ ഇന്ത്യൻസ് നായകൻ ഹാർദിക് പാണ്ഡ്യയുടേത്. ബാറ്റിങ്ങിലും ബൗളിങ്ങിലും താരം നിരാശപ്പെടുത്തി. കളിക്ക് ശേഷം മറ്റൊരു തിരിച്ചടിയും ഹാർദിക്കിന് നേരിടേണ്ടി വന്നു‌. ഓവർ നിരക്കിലെ വീഴ്ചയാണ് മുംബൈ ഇന്ത്യൻസ് നായകന് പണി കൊടുത്തത്.

ഈ സീസണിൽ ഇത് രണ്ടാമത്തെ മത്സരത്തിലാണ് മുംബൈ ഇന്ത്യൻസ് ഓവർ നിരക്കിൽ വീഴ്ച വരുത്തുന്നത്‌. ഇതേ തുടർന്ന് നായകൻ ഹാർദിക് പാണ്ഡ്യക്ക് 24 ലക്ഷം രൂപ ബിസിസിഐ പിഴ വിധിക്കുകയായിരുന്നു. ഇമ്പാക്ട് താരമടക്കം ഇന്നലെ കളിച്ച മറ്റ് മുംബൈ താരങ്ങൾക്ക് ആറ് ലക്ഷം രൂപയോ, മാച്ച് ഫീയുടെ 25% തുകയോ ഇതിനൊപ്പം പിഴ ഒടുക്കേണ്ടതായിട്ടുണ്ട്.

ഗുജറാത്ത് ടൈറ്റൻസ് പരിശീലകൻ ആശിഷ് നെഹ്‌റക്ക് എതിരെയും ബിസിസിഐ നടപടി സ്വീകരിച്ചിട്ടുണ്ട്. ഐപിഎൽ പെരുമാറ്റ ചട്ടം ലംഘിച്ചതിന് ഒരു ഡീമെറിറ്റ് പോയിന്റും, മാച്ച് ഫീയുടെ 25% തുകയുമാണ് നെഹ്‌റക്ക് ബിസിസിഐ ശിക്ഷ വിധിച്ചത്. എന്നാൽ നെഹ്‌റക്ക് എതിരെ നടപടിയെടുത്തിന്റെ കൃത്യമായ കാരണം ബിസിസിഐ വ്യക്തമാക്കിയിട്ടില്ല. 

അതേ സമയം മുംബൈ ഇന്ത്യൻസിന് എതിരെ നേടിയ ജയം ഐപിഎൽ പോയിന്റ് പട്ടികയിൽ ഗുജറാത്ത് ടൈറ്റൻസിനെ ഒന്നാം സ്ഥാനത്ത് എത്തിച്ചു. നിലവിൽ 11 കളികളിൽ 16 പോയിന്റാണ് ശുഭ്മാൻ ഗില്ലിനും സംഘത്തിനുമുള്ളത്.