കോൺഗ്രസ് നേതാവ് പവൻ ഖേരയ്ക്ക് സുപ്രീം കോടതിയിൽ നിന്ന് കനത്ത തിരിച്ചടി. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ ഭാര്യ റിനികി ഭൂയാൻ ശർമ്മ നൽകിയ പരാതിയിൽ പവൻ ഖേരയ്ക്ക് തെലങ്കാന ഹൈക്കോടതി അനുവദിച്ച ഒരാഴ്ചത്തെ ട്രാൻസിറ്റ് മുൻകൂർ ജാമ്യം സുപ്രീം കോടതി സ്റ്റേ ചെയ്തു. തെലങ്കാന ഹൈക്കോടതിയുടെ നടപടിക്കെതിരെ അസം പോലീസ് നൽകിയ അപ്പീൽ പരിഗണിച്ചാണ് ബുധനാഴ്ച സുപ്രീം കോടതിയുടെ ഉത്തരവ്.
സംഭവം നടന്നത് അസമിലായതിനാൽ ജാമ്യം അനുവദിക്കാൻ തെലങ്കാന ഹൈക്കോടതിക്ക് അധികാരമില്ലെന്ന അസം പോലീസിൻ്റെ വാദം കോടതി അംഗീകരിച്ചു. എന്നാൽ, അസമിലെ ഉചിതമായ കോടതിയെ സമീപിക്കാൻ പവൻ ഖേരയ്ക്ക് സ്വാതന്ത്ര്യമുണ്ടെന്നും ഇന്നത്തെ ഉത്തരവ് ആ നടപടികളെ ബാധിക്കില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.
ഒരാഴ്ചയ്ക്കകം ബന്ധപ്പെട്ട കോടതിയെ സമീപിക്കാൻ സമയം നൽകിക്കൊണ്ടാണ് കഴിഞ്ഞ വെള്ളിയാഴ്ച ജസ്റ്റിസ് കെ. സുജന അധ്യക്ഷയായ തെലങ്കാന ഹൈക്കോടതി ബെഞ്ച് ഖേരയ്ക്ക് മുൻകൂർ ജാമ്യം അനുവദിച്ചിരുന്നത്.



