കാഞ്ഞങ്ങാട് : ആളുകളെ അപകീർത്തിപ്പെടുത്തുന്ന പോസ്റ്റിടുക, പരാതിയും പ്രതിഷേധവുമുയരുമ്പോൾ പിൻവലിച്ച് മാപ്പുപറയുക. ഇത് സ്ഥിരം തൊഴിലാക്കിയ സർക്കാർ ഉദ്യോഗസ്ഥനാണ് വെള്ളിയാഴ്ച അറസ്റ്റിലായ എ. പവിത്രൻ. രണ്ടു ഫെയ്സ്ബുക്ക് ഐഡിയുണ്ടിയാൾക്ക്. രണ്ടിലും മോശമായ കമന്റുകളിടും. പലരും പരാതിനൽകാത്തതിനാലാണ് ഇയാൾക്കെതിരേ നടപടികളുടെ എണ്ണം കുറഞ്ഞത്. ജോയിന്റ് കൗൺസിൽ ജില്ലാ ഭാരവാഹിയായിരുന്നു പവിത്രൻ. ആളുകളെ അപകീർത്തിപ്പെടുത്തുന്നത് പതിവാക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ സംഘടനയുടെ ഭാരവാഹിത്വത്തിൽനിന്ന് രണ്ടുവർഷംമുൻപ് ഇയാളെ ഒഴിവാക്കി.
തിരക്കഥാകൃത്ത് സുജിത് നമ്പ്യാർക്കെതിരേ വളരെ മോശപ്പെട്ടരീതിയിൽ കമന്റിട്ടിരുന്നു. വിവിധ സമുദായത്തിൽപ്പെട്ടവരെയാണ് ഇയാൾ അപകീർത്തിപ്പെടുത്തുന്നത്. ജില്ലയിൽ വിവിധ വില്ലേജ് കാര്യാലയങ്ങളിൽ ഓഫീസറായിരുന്ന പവിത്രൻ. ഹൊസ്ദുർഗ് താലൂക്ക് ഓഫീസിലാണ് ഡെപ്യൂട്ടി തഹസിൽദാർ ആയി സ്ഥാനക്കയറ്റം ലഭിച്ചെത്തിയത്. രണ്ടുവർഷം മുൻപാണ് വെള്ളരിക്കുണ്ടിലേക്കു സ്ഥലംമാറിയത്.
ഇ. ചന്ദ്രശേഖരൻ എംഎൽഎയ്ക്കെതിരേ പോസ്റ്റിട്ടതിനെത്തുടർന്ന് സസ്പെൻഷനിലായ പവിത്രൻ മൂന്നുമാസത്തിനുശേഷമാണ് സർവീസിൽ കയറിയത്. നേതാക്കളെയും സിനിമാതാരങ്ങളെയും ഉദ്യോഗസ്ഥരെയുമെല്ലാം ഇയാൾ ഫെയ്സ്ബുക്കിലൂടെ അപകീർത്തിപ്പെടുത്തിക്കൊണ്ടേയിരുന്നു.
അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ച പത്തനംതിട്ടയിലെ രഞ്ജിത ജി. നായർക്കെതിരേ മോശമായ ഭാഷയിൽ ഫെയ്സ്ബുക്കിൽ കമന്റിട്ടതിനെതിരേ മണിക്കൂറുകൾക്കുള്ളിലാണ് പ്രതിഷേധം അലയടിച്ചത്. ഭാരതീയ ന്യായസംഹിത പ്രകാരം സാമുദായിക ഐക്യം തകർക്കുന്നതിനെതിരേയുള്ള 196 വകുപ്പ് ഉൾപ്പെടുത്തിയാണ് ഹൊസ്ദുർഗ് പോലീസ് ഇയാൾക്കെതിരേ കേസെടുത്തത്. അഞ്ചുവർഷം വരെ തടവ് കിട്ടാവുന്ന വകുപ്പാണിത്. ബിഎൻഎസ് 75, 79, 67 (എ) വകുപ്പുകളും ഐടി ആക്ടും ഉൾപ്പെടുത്തിയിട്ടുണ്ട്.
നായർസ്ത്രീയെ അപമാനിച്ചുവെന്നതല്ല, ഒരു സ്ത്രീയെ അപകീർത്തിപ്പെടുത്തിയെന്നതിനാലാണ് പരാതി നൽകിയതെന്ന് പവിത്രനെതിരേ ഹൊസ്ദുർഗ് പോലീസിനെ സമീപിച്ച എൻഎസ്എസ് ഹൊസ്ദുർഗ് താലൂക്ക് യൂണിയൻ പ്രസിഡന്റ് പ്രഭാകരൻ കരിച്ചേരി പറഞ്ഞു. പവിത്രനെ സർവീസിൽനിന്ന് ഡിസ്മിസ് ചെയ്യണമെന്ന് വനിതാ ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ടി.കെ. സുമയ്യ പറഞ്ഞു.