പത്തനംതിട്ട റാന്നി കിക്കൊഴൂരിൽ യുവതിയെ വെട്ടി കൊലപ്പെടുത്തിയ പ്രതിക്ക് 25 വർഷം കഠിനതടവും മൂന്നര ലക്ഷം രൂപ പിഴയും വിധിച്ചു. 27 വയസ്സുകാരി രഞ്ജിതയെ കൊലപ്പെടുത്തിയ അതുൽ സത്യനെയാണ് പത്തനംതിട്ട അഡീഷണൽ ജില്ലാ സെഷൻസ് കോടതി ശിക്ഷിച്ചത്. 2023 ജൂൺ 24 നായിരുന്നു കേസിന് ആസ്പദമായ സംഭവം.

നിരവധി കേസുകളിൽ പ്രതിയായ അതുൽ സത്യന്റെ ഉപദ്രവം സഹിക്കവയ്യാതെ കൂടെ ജീവിച്ചിരുന്ന രഞ്ജിതയും മക്കളും സ്വന്തം വീട്ടിലേക്ക് പോയി. അതുലിനെതിരെ രഞ്ജിതയും മാതാപിതാക്കളും റാന്നി പോലീസിൽ പരാതി നൽകിയിരുന്നു. പരാതി നൽകിയതിന്റെ വൈരാഗ്യത്തിൽ കീക്കൊഴൂരിലെ വീട്ടിൽ അതിക്രമിച്ചു കയറി വടിവാളുകൊണ്ട് രഞ്ജിതയെ വെട്ടി കൊലപ്പെടുത്തുകയായിരുന്നു പ്രതി. തടയാൻ എത്തിയ രഞ്ജിതയുടെയും അച്ഛനെയും അമ്മയെയും അനുജത്തിയേയും പ്രതി മാരകമായി വെട്ടി പരിക്കേൽപ്പിച്ചു.

കൊലപാതകത്തിനുശേഷം ഒളിവിൽ പോയ പ്രതിയെ പോലീസ് അതിവേഗം പിടികൂടി. രണ്ടു വർഷങ്ങൾക്കിപ്പുറം പ്രതി കുറ്റക്കാരൻ ആണെന്ന് കോടതി കണ്ടെത്തി. പ്രതിക്ക് 25 വർഷം കഠിന തടവും 3.55 ലക്ഷം രൂപ പിഴയും പത്തനംതിട്ട അഡീഷണൽ ജില്ലാ സെഷൻസ് കോടതി വിധിച്ചു. പിഴത്തുക കൊല്ലപ്പെട്ട രഞ്ജിതയുടെ മക്കൾക്ക് നൽകണമെന്ന് കോടതി വിധിച്ചു.