പത്തനംതിട്ടയിൽ വാഹനാപകടത്തിൽ നാല് മരണം. കൂടൽ മുറിഞ്ഞകല്ലിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. നവദമ്പതികൾ ഉൾപ്പെടെ ഒരു കുടുംബത്തിലെ നാല് പേർക്കാണ് ദാരുണാന്ത്യം. കാറിലുണ്ടായിരുന്ന മല്ലശ്ശേരി സ്വദേശികളായ മത്തായി ഈപ്പൻ, അനു,  നിഖില്‍, ബിജു പി ജോര്‍ജ്  എന്നിവരാണ് മരിച്ചത്. പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിലാണ് അപകടം.

പുലർച്ചെ 4 മണിയോടെയാണ് അപകടമുണ്ടായത്. നവംബർ 30 നായിരുന്നു അനുവും നിഖിലും തമ്മിലുള്ള വിവാഹം. ഇതിനു ശേഷം  മലേഷ്യയിലേക്ക് യാത്ര പോയ അനുവിനെയും നിഖിലിനെയും തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് വിളിച്ചുകൊണ്ട് വരികയായിരുന്നു ഇവര്‍. ഇരുവരുടേയും അഛൻമാരാണ് മത്തായിയും ബിജു പി ജോർജും. നിഖിലിന്‍റെ അച്ഛനാണ് മത്തായി ഈപ്പന്‍, അനുവിന്‍റെ അച്ഛനാണ് ബിജു പി ജോര്‍ജ്. ഇവരില്‍ അനു ഒഴികെ ബാക്കിയുള്ളവര്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. അനുവിനെ നാട്ടുകാര്‍ കോന്നി താലൂക്ക് ആശുപത്രിയിലെത്തിച്ചിരുന്നു. ആശുപത്രിയില്‍ വെച്ചാണ് മരണം സ്ഥിരീകരിച്ചത്. 

ആന്ധ്രാ സ്വദേശികളായ ശബരിമല തീർത്ഥാടകരുടെ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ മാരുതി സ്വിഫ്റ്റ് കാർ പൂർണ്ണമായും തകർന്നു. കാർ വെട്ടിപ്പൊളിച്ചാണ് കാർ യാത്രക്കാരെ പുറത്തെടുത്തത്. കാറിലുണ്ടായിരുന്ന മൂന്ന് പേർ സംഭവസ്ഥലത്ത് തന്നെ വെച്ച് മരിച്ചു.  
നാട്ടുകാർ എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. കാർ ബസിനുള്ളിലേക്ക് ഇടിച്ചു കയറിയ നിലയിലുണ്ടായിരുന്നത്.