രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന്മേലുള്ള നന്ദി പ്രമേയം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മറുപടി ഇല്ലാതെ ലോക്‌സഭ പാസ്സാക്കി. ഇന്നലെ ലോക്‌സഭയില്‍ മറുപടി പ്രസംഗം നടത്താനാണ് മോദി നിശ്ചയിച്ചിരുന്നത്. എന്നാല്‍ പ്രതിപക്ഷ ബഹളം മൂലം സഭ തടസ്സപ്പെട്ടിരുന്നു. അതിനാല്‍ പ്രധാനമന്ത്രി ലോക്‌സഭയിലേക്ക് എത്തിയിരുന്നില്ല. ലഡാക്കിലെ ചൈനീസ് കടന്നുകയറ്റം വിശദീകരിക്കുന്ന മുന്‍ കരസേനാ മേധാവി എംഎം നരവാനെയുടെ ഓര്‍മ്മക്കുറിപ്പ് ഉദ്ധരിച്ചുകൊണ്ടുള്ള രാഹുല്‍ ഗാന്ധിയുടെ പ്രസംഗം സ്പീക്കര്‍ നിഷേധിച്ചതിനെ തുടര്‍ന്നാണ് പ്രതിപക്ഷ ബഹളം ഉണ്ടായത്. തുടര്‍ന്ന് പ്രതിപക്ഷ അംഗങ്ങള്‍ കടലാസ് വലിച്ചു കീറുകയും, നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുകയുമായിരുന്നു. ഭരണ- പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടുകയും ചെയ്തിരുന്നു.

ലോക്സഭയില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ സംസാരിക്കുന്നതില്‍ നിന്ന് സര്‍ക്കാര്‍ തടഞ്ഞത് കോണ്‍ഗ്രസിലെ കെ സി വേണുഗോപാല്‍ വീണ്ടും ലോക്‌സഭയില്‍ ഉന്നയിച്ചു. ഒരു പാര്‍ലമെന്ററി ജനാധിപത്യത്തില്‍, പ്രതിപക്ഷ നേതാവിന് സംസാരിക്കാനും ചര്‍ച്ച ആരംഭിക്കാനുമുള്ള അവകാശമുണ്ട്. എന്നാല്‍ ഈ സഭയില്‍ അതു നിഷേധിക്കുകയാണ്. ഇത് പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വങ്ങളെ ദുര്‍ബലപ്പെടുത്തുന്നതാണെന്നും വേണുഗോപാല്‍ പറഞ്ഞു.