രാജ്യത്തെ ആദ്യ ‘ വെര്‍ട്ടിക്കല്‍ ലിഫ്റ്റ് കടല്‍പാലമായ രാമേശ്വരത്തെ പുതിയ പാമ്ബന്‍ റെയില്‍പാലം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തതിന് പിന്നാലെ സാങ്കേതിക തകരാര്‍ നേരിട്ടു.

രാമേശ്വരത്തു നിന്ന് താംബരത്തേക്കുള്ള പുതിയ ട്രെയിന്‍ പ്രധാനമന്ത്രി ഫ്‌ലാഗ് ഓഫ് ചെയ്തിരുന്നു. തുടര്‍ന്ന് പാലത്തിന്റെ വെര്‍ട്ടിക്കല്‍ ലിഫ്റ്റ് സ്പാന്‍ ഉയര്‍ത്തി തീരസംരക്ഷണ സേനയുടെ ചെറുകപ്പല്‍ അടിയിലൂടെ കടത്തിവിട്ടു. പിന്നീട് ലിഫ്റ്റ് സ്പാന്‍ താഴ്ത്താന്‍ കഴിഞ്ഞിരുന്നില്ല. വെര്‍ട്ടിക്കല്‍ ലിഫ്റ്റ് സ്പാനിന്റെ ഒരു ഭാഗത്തായിരുന്നു പ്രശ്‌നം. തുടര്‍ന്ന് അറ്റകുറ്റപ്പണിയിലൂടെ ഇതു പരിഹരിക്കുകയായിരുന്നു. കൂടുതല്‍ പരിശോധനകള്‍ പാലത്തില്‍ നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.

രാജ്യത്തെ ആദ്യ വെര്‍ട്ടിക്കല്‍ ലിഫ്റ്റ് കടല്‍പാലമായ രാമേശ്വരത്തെ പുതിയ പാമ്ബന്‍ റെയില്‍പാലം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിനു സമര്‍പ്പിച്ചതിനു പിന്നാലെയാണ് തകരാര്‍ റിപ്പോര്‍ട്ട് ചെയ്തത്. രാമേശ്വരത്തെ ഇന്ത്യയുടെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന 110 വര്‍ഷം പഴക്കമുള്ള പാലത്തിന് സമീപമാണ് പുതിയ പാലം നിര്‍മിച്ചത്. 99 തൂണുകളോടു കൂടിയ പാലത്തിന് 2.08 കിലോമീറ്ററാണ് നീളം.
കാലപ്പഴക്കത്തെത്തുടര്‍ന്ന് 2002 ഡിസംബറില്‍ പാലം ഡീകമ്മിഷന്‍ ചെയ്തു. ഇതേത്തുടര്‍ന്നാണ് 535 കോടി രൂപ ചെലവില്‍ പുതിയ പാലം നിര്‍മിക്കാന്‍ ആരംഭിച്ചത്. പഴയ പാലത്തില്‍ ലിഫ്റ്റ് സ്പാന്‍ രണ്ടായി വേര്‍പെടുത്തി ഇരുവശത്തേക്കും ഉയര്‍ത്തുകയാണ് ചെയ്തിരുന്നതെങ്കില്‍ ലിഫ്റ്റ് സ്പാന്‍ ലംബമായി ഉയര്‍ത്തുന്ന സംവിധാനമാണ് പുതിയ പാലത്തിലുള്ളത്. ഇത്തരത്തിലുള്ള രാജ്യത്തെ ആദ്യ വെര്‍ട്ടിക്കല്‍ ലിഫ്റ്റ് കടല്‍പാലമാണിത്. 72.5 മീറ്റര്‍ നീളമുള്ള ലിഫ്റ്റ് സ്പാന്‍ 5 മിനിറ്റു കൊണ്ട് ഉയര്‍ത്താനാകും.

1910ല്‍ ബ്രിട്ടീഷുകാര്‍ നിര്‍മാണം തുടങ്ങിയ പഴയ പാമ്ബന്‍ പാലം 1914ലാണ് ഗതാഗതത്തിന് തുറന്നുകൊടുത്തത്. 1964ലെ ചുഴലിക്കാറ്റില്‍ പാമ്ബന്‍ധനുഷ്‌കോടി പാസഞ്ചര്‍ ഒഴുകിപ്പോയ അപകടത്തില്‍ 126 പേര്‍ കൊല്ലപ്പെടുകയും പാലം ഏതാണ്ട് പൂര്‍ണമായി നശിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് മെട്രോമാന്‍ ഇ.ശ്രീധരന്റെ നേതൃത്വത്തില്‍ രണ്ടു മാസത്തിനുള്ളിലാണ് പാലം പുനര്‍നിര്‍മിച്ചത്. കാലപ്പഴക്കത്തെത്തുടര്‍ന്ന് 2002 ഡിസംബറില്‍ പാലം ഡീകമ്മിഷന്‍ ചെയ്തിരുന്നു. ഇതേത്തുടര്‍ന്നാണ് 535 കോടി രൂപ ചെലവില്‍ പുതിയ പാലം നിര്‍മിക്കാന്‍ ആരംഭിച്ചത്