ഇറാനിലെ അധികാര തകര്‍ച്ചയും അസ്ഥിരതയും അതിര്‍ത്തിയിലെ വിഘടനവാദി, ജിഹാദി ഗ്രൂപ്പുകള്‍ മുതലെടുക്കുമെന്ന് പാക് സൈനിക മേധാവി ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീര്‍. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള കൂടിക്കാഴ്ചയിലാണ് അസിം മുനീര്‍ ഈ മുന്നറിയിപ്പ് നല്‍കിയത്. ഇറാന്റെ ആണവ കേന്ദ്രങ്ങളില്‍ ഇസ്രയേല്‍ വ്യോമാക്രമണം ശക്തമാക്കിയതോടെയാണ് പാകിസ്ഥാനില്‍ ആശങ്ക വളര്‍ന്നത്.

പാകിസ്താനും ഇറാനും 900 കിലോമീറ്റര്‍ അതിര്‍ത്തിയാണ് പങ്കിടുന്നത്. ദീര്‍ഘകാലങ്ങളായി അതിര്‍ത്തികളില്‍ വിഘടനവാദികളുടെ പ്രവര്‍ത്തനം ഉണ്ടെന്നും അസിം മുനീര്‍ പറഞ്ഞു. ഇറാനിയന്‍ വിരുദ്ധ, പാകിസ്ഥാന്‍ വിരുദ്ധ സംഘടനകള്‍ അതിര്‍ത്തിയുടെ ഇരുവശത്തും പ്രവര്‍ത്തിക്കുന്നുണ്ട്. ഇറാന്‍ ദുര്‍ബലമായാല്‍ അത് വിഘടവാദികളെ ശക്തിപ്പെടുത്തുമെന്നാണ് പാകിസ്ഥാന്റെ മുന്നറിയിപ്പ്. ബലൂച്, ജെയ്ഷ് അല്‍-അദ്ല്‍ (ജെഎഎ) തുടങ്ങിയ ഗ്രൂപ്പുകള്‍, പ്രതിരോധത്തിന്റെ നിരയില്‍ ചേരാന്‍ ആഹ്വാനം ചെയ്യുകയും ഇറാനിലെ ജനങ്ങളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയും ചെയ്തു.

പഹല്‍ഗാം ആക്രമണത്തിന് പിന്നാലെ പാകിസ്ഥാന്റെ മറ്റൊരു ഭാഗത്ത് ബലൂച്ചിസ്ഥാനിലെ ബലൂച് ലിബറേഷന്‍ ആര്‍മി പാക് സൈന്യത്തെ ആക്രമിച്ചിരുന്നു. സ്വതന്ത്ര ബലൂചിസ്ഥാനായി ഇന്ത്യ അടക്കമുള്ള രാജ്യങ്ങളുടെ ഇടപെടല്‍ ബിഎല്‍എ ആവശ്യപ്പെട്ടിട്ടിരുന്നു. ഇറാനോ പാകിസ്താനോ പ്രതിരോധത്തിലായാല്‍ വിഘടന വാദികള്‍ അവസരം ഉപയോഗിക്കുമെന്നാണ് പാകിസ്ഥാന്റെ ആശങ്ക.