കർണാടക സർക്കാർ 2025-ലെ ആർത്തവ അവധി നയത്തിൽ ഭേദഗതി വരുത്തി, വനിതാ ജീവനക്കാർക്ക് എല്ലാ മാസവും ഒരു ദിവസത്തെ ശമ്പളത്തോടുകൂടിയ അവധി ഉൾപ്പെടുത്തി. തൊഴിൽ മേഖലയിലെ സ്ത്രീകളുടെ ആരോഗ്യ ആവശ്യങ്ങൾ പരിഗണിച്ചാണ് ഈ നയം രൂപകൽപ്പന ചെയ്തിരിക്കുന്നത്.
പൊതു, സ്വകാര്യ മേഖലകളിലെ തൊഴിലുടമകൾ ഇത് നിർബന്ധമായും പാലിക്കണം. സർക്കാർ ഓഫീസുകൾ, വസ്ത്ര ഫാക്ടറികൾ പോലുള്ള വിവിധ സ്വകാര്യ മേഖല വ്യവസായങ്ങൾ, മൾട്ടി നാഷണൽ കമ്പനികൾ, ഐടി കമ്പനികൾ, സംസ്ഥാനത്തിനുള്ളിൽ പ്രവർത്തിക്കുന്ന മറ്റ് കമ്പനികൾ എന്നിവയുൾപ്പെടെ വിവിധ വ്യവസായങ്ങളിലെ എല്ലാ വനിതാ ജീവനക്കാർക്കും ആർത്തവ അവധി നയം ബാധകമാകും.
ഇത്തരമൊരു സമഗ്ര നയം നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനമായി കർണാടക മാറുമെന്ന് തൊഴിൽ മന്ത്രി സന്തോഷ് ലാഡ് പറഞ്ഞു. 2024-ൽ പ്രതിവർഷം ആറ് ആർത്തവ അവധി വാഗ്ദാനം ചെയ്തിരുന്ന പ്രാരംഭ നിർദ്ദേശത്തിൽ നിന്ന് പ്രതിവർഷം പന്ത്രണ്ട് ദിവസത്തെ ശമ്പളത്തോടുകൂടിയ അവധി നൽകുന്ന നിലവിലെ പതിപ്പിലേക്ക് ഈ നയം വികസിച്ചു.
‘ആർത്തവ സമയത്ത് ഓരോ സ്ത്രീയും അനുഭവിക്കുന്ന ശാരീരിക വേദനയും മാനസിക സമ്മർദ്ദവും തനിക്കറിയാം. ഇക്കാലത്ത് സ്ത്രീകൾ എല്ലാ മേഖലകളിലുമുണ്ട്. ഈ നയം അവരിൽ ഓരോരുത്തരെയും സഹായിക്കും,’ സന്തോഷ് ലാഡ് പറഞ്ഞു.
കർണാടകയുടെ ഈ നീക്കം, പ്രത്യേകിച്ച് നൂറുകണക്കിന് വസ്ത്ര ഫാക്ടറികളും ധാരാളം ഐടി കമ്പനികളും സ്ഥിതി ചെയ്യുന്ന ബെംഗളൂരുവിൽ കാര്യമായ സ്വാധീനം ചെലുത്തും. നഗരത്തിൽ അഞ്ച് ലക്ഷത്തിലധികം വസ്ത്ര തൊഴിലാളികളുണ്ട്, അവരിൽ 90 ശതമാനവും സ്ത്രീകളാണ്. കൂടാതെ ഐടി മേഖലയിൽ ജോലി ചെയ്യുന്ന നിരവധി സ്ത്രീകളുമുണ്ട്,’ ലാഡ് കൂട്ടിച്ചേർത്തു.
അതേസമയം, കേരളം ഇൻഡസ്ട്രിയൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകളിലെ വനിതാ ട്രെയിനികൾക്ക് പ്രതിമാസം രണ്ട് ദിവസത്തെ ആർത്തവ അവധി ഏർപ്പെടുത്തിയിട്ടുണ്ട്. ബീഹാറും ഒഡീഷയും സംസ്ഥാന സർക്കാർ ജീവനക്കാർക്ക് മാത്രമായി പരിമിതപ്പെടുത്തി 12 ദിവസത്തെ വാർഷിക ആർത്തവ അവധി നയം നടപ്പിലാക്കിയിട്ടുണ്ട്.