വാഷിങ്ടണ്‍: ഏപ്രില്‍ 22ന് നടന്ന പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നിലുള്ള ദ റെസിസ്റ്റന്‍സ് ഫ്രണ്ട് (ടിആര്‍എഫ്) എന്ന സംഘടനയെ തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ച് അമേരിക്ക. ആക്രമണത്തിന്റെ ഉത്തരവാദിത്തം സംഘടന ഏറ്റെടുത്തിട്ടുണ്ടെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റുബിയോ പ്രസ്തവാനയില്‍ വ്യക്തമാക്കി. ടിആര്‍എഫിനെ വിദേശ തീവ്രവാദ സംഘടനയായും (എഫ്ടിഒ) സ്‌പെഷ്യലി ഡെസിഗ്നേറ്റഡ് ഗ്ലോബല്‍ ടെററിസ്റ്റ് (എസ്ഡിജിടി) ആയും അമേരിക്ക പ്രഖ്യാപിക്കുകയായിരുന്നു.

‘ഇന്ന് ടിആര്‍എഫിനെ എഫ്ടിഒ ആയും എസ്ഡിജിടിയായും സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പ്രഖ്യാപിക്കുന്നു. 26 പേരെ കൊലപ്പെടുത്തിയ ഏപ്രില്‍ 22ന് നടന്ന പഹല്‍ഗാം ആക്രമണത്തിന്റെ ഉത്തരവാദിത്തം ലഷ്‌കര്‍-ഇ-ത്വൊയ്ബയുടെ ഭാഗമായുള്ള ടിആര്‍എഫ് ഏറ്റെടുത്തിട്ടുണ്ട്. ലഷ്‌കര്‍-ഇ-ത്വൊയ്ബ 2008ല്‍ നടത്തിയ മുംബൈ ആക്രമണത്തിന് ശേഷം ഇന്ത്യ കണ്ട ഏറ്റവും ക്രൂരമായ ആക്രമണമായിരുന്നു പഹല്‍ഗാം ആക്രമണം. 2024ല്‍ നടന്ന പല ആക്രമണങ്ങള്‍ അടക്കം ഇന്ത്യന്‍ സുരക്ഷാ സേനയ്‌ക്കെതിരെയുള്ള പല ആക്രമണങ്ങളുടെയും ഉത്തരവാദിത്തം ടിആര്‍എഫ് ഏറ്റെടുത്തിട്ടുണ്ട്’, പ്രസ്താവനയില്‍ പറയുന്നു.