ജമ്മു കശ്മീരിലെ പഹൽഗാമിൽ രണ്ട് മാസം മുൻപുണ്ടായ ഭീകരാക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടതിന് ശേഷം അടച്ചിട്ടിരുന്ന വിനോദസഞ്ചാര കേന്ദ്രങ്ങൾ ചൊവ്വാഴ്ച മുതൽ ഘട്ടം ഘട്ടമായി തുറക്കാൻ തീരുമാനം. ജമ്മു കശ്മീർ ലഫ്റ്റനൻ്റ് ഗവർണർ മനോജ് സിൻഹയാണ് ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്. ഏപ്രിൽ 22-ന് നടന്ന ആ ഭീകരാക്രമണം കശ്മീരിന്റെ ടൂറിസം മേഖലയ്ക്ക് കനത്ത ആഘാതമായിരുന്നു. ഭൂരിഭാഗം പേരും വിനോദസഞ്ചാരികളായിരുന്നതിനാൽ, സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി താഴ്വരയിലെ ഡസൻ കണക്കിന് പൂന്തോട്ടങ്ങളും പാർക്കുകളും ഉൾപ്പെടെ മിക്ക വിനോദസഞ്ചാര കേന്ദ്രങ്ങളും അടച്ചിടുകയായിരുന്നു. പഹൽഗാമിന് സമീപമുള്ള ബൈസാരൻ പുൽമേടിൽ ആയിരുന്നു ഭീകരർ ലക്ഷ്യമിട്ട ആക്രമണങ്ങൾ നടത്തിയത്.
താൽക്കാലികമായി അടച്ചിട്ടിരുന്ന ചില വിനോദസഞ്ചാര കേന്ദ്രങ്ങൾ ചൊവ്വാഴ്ച മുതൽ തുറക്കാനാണ് ലഫ്റ്റനൻ്റ് ഗവർണർ മനോജ് സിൻഹ ഉത്തരവിട്ടിരിക്കുന്നത്. അദ്ദേഹത്തിന്റെ ഔദ്യോഗിക ‘എക്സ്’ പേജിൽ വന്ന കുറിപ്പിൽ ഇക്കാര്യം വ്യക്തമാക്കുന്നു. ബേതാബ് വാലി, പഹൽഗാം മാർക്കറ്റിലെ പാർക്കുകൾ, വെരിനാഗ് ഗാർഡൻ, കോക്കർനാഗ് ഗാർഡൻ, അച്ചാബൽ ഗാർഡൻ എന്നിവയാണ് ജൂൺ 17 മുതൽ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുന്നത്. ഇത് കശ്മീരിലെ ടൂറിസം മേഖലയ്ക്ക് പുതിയ ഉണർവ് നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അടച്ചിടലിനെ തുടർന്ന് കശ്മീർ താഴ്വരയിലെ ടൂറിസം മേഖലയെ മാത്രമല്ല, ജമ്മുവിലെ മാ വൈഷ്ണോ ദേവി ക്ഷേത്രത്തിലേക്കുള്ള തീർത്ഥാടനത്തെയും ഭീകരാക്രമണം സാരമായി ബാധിച്ചിരുന്നു.
കശ്മീരിന്റെ കിഴക്ക് ഭാഗത്തായി അനന്ത്നാഗ് ജില്ലയിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു ഹിൽ സ്റ്റേഷനാണ് പഹൽഗാം. ഷെഷ്നാഗ് നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ പ്രദേശം ട്രെക്കിങ്ങിനും മനോഹരമായ പ്രകൃതി സൗന്ദര്യത്തിനും പേരുകേട്ടതാണ്. ബേതാബ് വാലി പഹൽഗാമിലെ പ്രധാന ആകർഷണങ്ങളിലൊന്നാണ്. പ്രശസ്ത ബോളിവുഡ് ചിത്രം ‘ബേതാബ്’ ഇവിടെ ചിത്രീകരിച്ചതിനാലാണ് ഈ താഴ്‌വരയ്ക്ക് ഈ പേര് ലഭിച്ചത്. പൈൻ മരങ്ങൾ നിറഞ്ഞ താഴ്‌വരകളും സ്ഫടികസമാനമായ നദികളും ഇവിടുത്തെ പ്രധാന ആകർഷണങ്ങളാണ്. കൂടാതെ ചന്ദൻവാരി, അരു വാലി, ബൈസാരൻ തുടങ്ങിയ സ്ഥലങ്ങളും പഹൽഗാമിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളാണ്. ഭീകരാക്രമണത്തിന് ശേഷം അടച്ചിട്ടിരുന്ന ഈ സ്ഥലങ്ങൾ വീണ്ടും തുറക്കുന്നത് സഞ്ചാരികൾക്ക് ഏറെ ആശ്വാസമാകും
ടൂറിസം പുനരുജ്ജീവിപ്പിക്കാനും സഞ്ചാരികളുടെ ആത്മവിശ്വാസം വീണ്ടെടുക്കാനും ജമ്മു കശ്മീർ സർക്കാർ ആക്രമണത്തിന് ശേഷം വലിയ ശ്രമങ്ങൾ നടത്തിവരികയാണ്. കഴിഞ്ഞ മാസം മുഖ്യമന്ത്രി ഒമർ അബ്ദുള്ള പഹൽഗാമിൽ ക്യാബിനറ്റ് യോഗം ചേരുകയും ആക്രമണത്തെ തുടർന്ന് അടച്ചിട്ടിരുന്ന ബേതാബ് വാലി പോലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കുകയും ചെയ്തിരുന്നു. വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറക്കാൻ മന്ത്രിസഭ ആവശ്യപ്പെട്ടെങ്കിലും, അന്തിമ തീരുമാനം ലഫ്റ്റനൻ്റ് ഗവർണറുടെ അധികാരപരിധിയിൽ വരുന്ന വിഷയമാണ്. ഇപ്പോൾ അദ്ദേഹത്തിന്റെ പ്രഖ്യാപനം ഈ മേഖലയ്ക്ക് വലിയൊരു ആശ്വാസമാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തിടെ ഉദ്ഘാടനം ചെയ്ത കത്ര-ശ്രീനഗർ വന്ദേ ഭാരത് ട്രെയിൻ സർവീസ് കശ്മീരിനെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിച്ച് ടൂറിസം പുനരുജ്ജീവനത്തിന് വലിയ ഉത്തേജനമാണ് നൽകുന്നത്. ഈ ട്രെയിൻ സർവീസിന് അപ്രതീക്ഷിതമായ തിരക്കാണ് അനുഭവപ്പെടുന്നത്. അടുത്ത 10 ദിവസത്തേക്കുള്ള ടിക്കറ്റുകൾ വിറ്റുതീർന്നതായി അധികൃതർ അറിയിച്ചു. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലമായ ചെനാബ് പാലത്തിലൂടെ സഞ്ചരിക്കാനുള്ള അവസരവും ഈ റെയിൽ ലിങ്ക് യാത്രക്കാർക്ക് നൽകുന്നുണ്ട്. ഈ സംരംഭങ്ങളെല്ലാം കശ്മീരിലെ ടൂറിസം മേഖലയ്ക്ക് പുതിയ പ്രതീക്ഷ നൽകുന്നു.