അജ്മാൻ: യുഎഇയിലെ എമിരേറ്റായ അജ്മാൻ മാറ്റത്തിന്റെ പാതയിലാണ്. അജ്മാനിലെ റിയൽ എസ്റ്റേറ്റ് വിപണിയിലെ കണക്കുകൾ പരിശോധിക്കുമ്പോൾ വലിയ വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2 ബില്യൻ ദിർഹത്തിന് മുകളിലാണ് ഈ വർഷം മൂല്യം രേഖപ്പെടുത്തിയിരിക്കുന്നത്. 42.85 ശതമാനം വളർച്ചയാണ് ഈ ജൂലെെ വരെയുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ രേഖപ്പെടുത്താൻ സാധിക്കുന്നതെന്ന് യുഎഇ വാർത്ത ഏജൻസിയായ വാം റിപ്പോർട്ട് ചെയ്യുന്നു.

ജൂലൈയിൽ 1468 റിയൽ എസ്റ്റേറ്റ് ഇടപാടുകൾ ആണ് അജ്മാനിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ വർഷത്തേക്കാളും ഇതിന്റെ അളവ് കൂടുതൽ ആണ്. കൂടുതൽ ബിസിനസ് സ്ഥാപനങ്ങൾ അജ്മാനിൽ വരുന്നുണ്ട്. നിക്ഷേപ അവസരങ്ങൾ ഇതിന്റെ ഭാഗമായി കൂടുന്നുണ്ട്. റിയൽ എസ്റ്റേറ്റ് ഇടപാടുകളുടെ എണ്ണത്തിലും അളവിലും എല്ലാം വർധനവ് ഉണ്ടാക്കിയത് വലിയ വഴിതിരിവാണ് ഉണ്ടാക്കിയിരിക്കുന്നത്. അജ്മാൻ ലാൻഡ് ആൻഡ് റിയൽ എസ്റ്റേറ്റ് റെഗുലേഷൻ വകുപ്പ് ഡയറക്ടർ ജനറൽ ഒമർ ബിൻ ഒമൈർ അൽ മുഹൈരി ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

ജൂലെെ മാസത്തിലെ മാത്രം ഇടപാടുകളുടെ കണക്കുകൾ പരിശോധിക്കുമ്പോൾ 1.34 ബില്യൻ ദിർഹത്തിൽ എത്തിയിട്ടുണ്ട്. 80 ദശലക്ഷം ദിർഹം ഇടപാടുകളോടെ അൽ റാഷിദിയ ആണ് ഏറ്റവും ഉയർന്ന വിൽപന മൂല്യമുള്ള സ്ഥലം. 489 ദശലക്ഷം ദിർഹത്തിന്‍റെ 280 മോർഗേജ് ഇടപാടുകൾ ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. അജ്മാൻ ഇൻഡസ്‌ട്രിയൽ കമ്പനികൾ നിക്ഷേപിക്കുന്നത് വർധിച്ചിട്ടുണ്ട്. ഏറ്റവും ഉയർന്ന മോർഗേജ് മൂല്യം 75 ദശലക്ഷം ദിർഹം ആണ്. ഏറ്റവുമധികം വ്യാപാരം നടക്കുന്ന അയൽപക്കങ്ങളുടെ പട്ടികയിൽ അൽ ഹീലിയോ 2 ആണ് ഒന്നാമത് എത്തിയിരിക്കുന്നത്. ഏറ്റവും കൂടുതൽ വ്യാപാരം നടക്കുന്ന പ്രധാന പദ്ധതികളുടെ പട്ടികയിൽ എമിറേറ്റ്സ് സിറ്റിയാണ് ഒന്നാം സ്ഥാനം സ്വന്തമാക്കിയിരിക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു.

അതേസമയം, എമിറേറ്റിലെ ടോൾ ഗേറ്റ് ഓപറേറ്റർമാരായ ‘സാലികി’ന് വരുമാനം കൂടി. ആദ്യ ആറുമാസത്തിലെ കണക്കുകൾ പരിശോധിക്കുമ്പോൾ 110 കോടി ദിർഹമിന്‍റെ വരുമാനം ആണ് ഉണ്ടായിരിക്കുന്നത്. എട്ട് ടോൾ ഗേറ്റുകൾ വഴി ഇക്കാലയളവിൽ 23.85 കോടി വാഹനങ്ങൾ കടന്നുപോയി. ജനുവരി മുതൽ ജൂൺ വരെയുള്ള കലയളവിലെ വരുമാനം പരിശോധിക്കുകയാണെങ്കിൽ കഴിഞ്ഞ വർഷത്തേക്കാളും 5.6 ശതമാനം കൂടുതലാണ് രേഖപ്പെടുത്തിയിരിക്കുന്നത്.