വിവാദമായ പിഎം ശ്രീ പദ്ധതിയുടെ തുടര്‍നടപടികള്‍ ആലോചിക്കാന്‍ മന്ത്രിസഭാ ഉപസമിതി. പൊതുവിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീന്‍ അധ്യക്ഷനായ നാലംഗ മന്ത്രിസഭാ സമിതിയാണ് പരിശോധിക്കുക. മന്ത്രിമാരായ എം ലിജു , റോജി എം ജോണ്‍ , പി.സി വിഷ്ണുനാഥ് എന്നിവര്‍ ഉപസമിതി അംഗങ്ങളാണ്.

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സെക്രട്ടറിയായിരുന്ന യു വാസുകിയാണ് നേരത്തെ എല്‍ഡിഎഫ് സര്‍ക്കാരിന് വേണ്ടി പിഎം ശ്രീ പദ്ധതിയുടെ ധാരണാപത്രത്തില്‍ ഒപ്പിട്ടത്. ധാരണാപത്രം ഒപ്പിട്ടതുകൊണ്ട് തന്നെ പദ്ധതിയില്‍ നിന്ന് പുതിയ സര്‍ക്കാരിന് പിന്മാറാന്‍ കഴിയില്ല എന്നൊരു അഭിപ്രായം പൊതുവിദ്യാഭ്യാസ വകുപ്പില്‍ നിന്ന് സര്‍ക്കാരിലേക്ക് നല്‍കിയിട്ടുണ്ട്. പദ്ധതിയില്‍ നിന്ന് പിന്മാറണമെന്ന് രാഷ്ട്രീയമായി ഉന്നയിച്ച യുഡിഎഫ് ആണ് ഇപ്പോള്‍ അധികാരത്തിലിരിക്കുന്നത്. അതുകൊണ്ട് തന്നെ പിഎം ശ്രീയില്‍ തുടര്‍നടപടി എങ്ങനെയാണ് എന്നത് സംബന്ധിച്ച് വളരെ ആകാംഷയോടെയാണ് രാഷ്ട്രീയവൃത്തങ്ങള്‍ നിരീക്ഷിക്കുന്നത്.

പദ്ധതിയില്‍ നിന്ന് പിന്മാറാന്‍ കഴിയുമോ എന്നതടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കുന്നതിന് വേണ്ടിയാണ് ഉപസമിതി രൂപീകരിച്ചത്. നേരത്തെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തും പദ്ധതിയില്‍ നിന്ന് പിന്മാറുന്നതടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഏഴംഗ മന്ത്രിസഭാ സമിതിയെ ചുമതലപ്പെടുത്തിയിരുന്നു. എന്നാല്‍ ആ ഉപസമിതി ഒരിക്കല്‍ പോലും യോഗം ചേരുകയോ തുടര്‍പ്രവര്‍ത്തനങ്ങള്‍ നടത്തുകയോ ചെയ്തിരുന്നില്ല.