പൊലീസിന്റെ ലഹരി വിരുദ്ധ പ്രവർത്തനമായ തൂഫാൻ ദ നാർക്കോ ഹണ്ടിൽ ഇന്ന് രജിസ്റ്റർ ചെയ്തത് 144 കേസുകൾ. 153 പേർ വിവിധ കേസുകളിൽ അറസ്റ്റിലായി. എംഡിഎംഎ, കഞ്ചാവ്, ഹാഷിഷ്, ഓയിൽ എന്നിവ കണ്ടെടുക്കുകയും ചെയ്തു. ആഭ്യന്തര മന്ത്രിയായ ശേഷമുള്ള ആദ്യ മലബാർ സന്ദർശനത്തിൽ തൂഫാൻ ദ നാർക്കോ ഹണ്ടിന് പിന്തുണ തേടി രമേശ് ചെന്നിത്തല മതനേതാക്കളെ ഓരോരുത്തരെയായി കണ്ടു.
സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങളെ സന്ദർശിച്ച് തൂഫാൻ വാരിയർ ബാഡ്ജ് നൽകി. ലഹരിക്ക് എതിരായ പോരാട്ടത്തിൽ രാഷ്ട്രീയം ജാതി മത ബേധമില്ലാതെ എല്ലാവരും ഒറ്റകെട്ടായി നിൽക്കണം എന്ന് രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. തുടർന്നു കാരന്തൂർ മർകസിൽ എത്തി കാന്തപുരം അബൂബ്ബക്കർ മുസലിയാരുമായും കൂടിക്കാഴ്ച നടത്തി.
താമരശ്ശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയേലിനെയും സന്ദർശിച്ച ആഭ്യന്തരമന്ത്രി തുഫാൻ വാരിയർ ബാഡ്ജ് നൽകി ലഹരിക്കെതിരായ പോരാട്ടത്തിൽ പിന്തുണ തേടി. മോഹൻലാൽ നു തൂഫാൻ വാരിയർ ബാഡ്ജ് നൽകി തുടങ്ങിയ ലഹരി വിരുദ്ധ പ്രചരണം ശക്തമായി തുടരാനാണ് ആഭ്യന്തര മന്ത്രിയുടെ നീക്കം.



