കോഴിക്കോട്: പ്രചാരണ രംഗത്ത് പരിഗണിച്ചില്ലെന്ന് ആരോപിച്ച് കോഴിക്കോട് ഡിസിസി ജനറല്‍ സെക്രട്ടറി നിജേഷ് അരവിന്ദ് പാർട്ടി വിട്ടു. രാജിക്കത്ത് അദ്ദേഹം കെപിസിസിക്ക് കൈമാറി. ബാലുശേരി നിയോജക മണ്ഡലത്തിലെ പരിപാടികളിൽ നിന്നും ഒഴിവാക്കിയെന്ന് നിജേഷ് അരവിന്ദിന്റെ പരാതിയിൽ പറയുന്നു.
പരിപാടിയിൽ പങ്കെടുപ്പിക്കാതെ ഇരുട്ടിൽ നിർത്തിയെന്നാണ് നിജേഷ് അരവിന്ദ് ഉന്നയിക്കുന്ന ആക്ഷേപം. സ്ഥാനാർഥിത്വത്തിൽ പരിഗണിക്കാതിരുന്നതിലും നിജേഷ് അരവിന്ദിന് പ്രതിഷേധം ഉണ്ടായിരുന്നു. രാജിക്കത്ത് കൈമാറിയിട്ടും നേതൃത്വം ഇതുവരെ നിജേഷ് അരവിന്ദുമായി ബന്ധപ്പെട്ടിട്ടില്ല.
തദ്ദേശ തെരഞ്ഞെടുപ്പ് സമയത്ത് നിജേഷ് മുന്നോട്ടുവെച്ച ആളുകൾക്ക് സ്ഥാനാര്‍ഥിത്വം നല്കാന് ഡിസിസി തയാറായിരുന്നില്ല. ഇതിനെതിരെ പരസ്യമായി അദ്ദേഹം ഫേയ്സ്ബുക്ക് പോസ്റ്റിട്ടിരുന്നു. സംഭവത്തിൽ പാർട്ടി വിശദീകരണം ചോദിച്ചിരുന്നു.



