ചരിത്രത്തില്‍ തന്നേക്കാള്‍ നൊബേല്‍ സമ്മാനത്തിന് അര്‍ഹനായ മറ്റൊരാളില്ലെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ആളുകള്‍ക്ക് തന്നെ ഇഷ്ടമായാലും ഇല്ലെങ്കിലും എട്ട് വലിയ യുദ്ധങ്ങളാണ് താന്‍ ഒത്തുതീര്‍പ്പാക്കിയതെന്ന് ട്രംപ് ആവര്‍ത്തിച്ചത്. അവയില്‍ ചിലത് 36, 32, 31, 28, 25 വര്‍ഷങ്ങളായി തുടരുന്നവയായിരുന്നു. 

ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ തുടങ്ങാനിരുന്ന യുദ്ധവും ഇതില്‍ ഉള്‍പ്പെടുന്നു. ആര്‍ക്കും നിര്‍ത്താന്‍ കഴിയില്ലെന്ന് കരുതിയ യുദ്ധങ്ങളാണ് താന്‍ നിര്‍ത്തിയത്. സമ്മാനങ്ങളിലല്ല കാര്യം, ജീവന്‍ രക്ഷിക്കുന്നതിലാണ്. കോടിക്കണക്കിന് ആളുകളുടെ ജീവന്‍ താന്‍ രക്ഷിച്ചു. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പ്രശ്‌നത്തില്‍ കുറഞ്ഞത് ഒരു കോടി ആളുകളുടെ ജീവനെങ്കിലും പ്രസിഡന്റ് ട്രംപ് രക്ഷിച്ചു എന്നായിരുന്നു പാക്കിസ്ഥാന്‍ പ്രതിരോധമന്ത്രി ഇവിടെ വന്ന് പരസ്യ പ്രസ്താവന നടത്തിയതെന്നും ഡൊണാള്‍ഡ് ട്രംപ് കൂട്ടിച്ചേര്‍ത്തു.

 എട്ട് യുദ്ധ വിമാനങ്ങള്‍ ആകാശത്ത് വെടിവച്ചിട്ട സാഹചര്യം ആണവായുധങ്ങള്‍ ഇല്ലാതെ തന്നെ താന്‍ വേഗത്തില്‍ പരിഹരിച്ചു. ചരിത്രത്തില്‍ തന്നേക്കാള്‍ നൊബേല്‍ സമ്മാനത്തിന് അര്‍ഹനായ മറ്റൊരാളില്ലെന്നും താന്‍ വീമ്പ് പറയുകയല്ല, മറ്റാരും യുദ്ധങ്ങള്‍ അവസാനിപ്പിച്ചിട്ടില്ല. നിങ്ങള്‍ തടയുന്ന ഓരോ യുദ്ധത്തിനും നിങ്ങള്‍ക്ക് നൊബേല്‍ സമ്മാനം ലഭിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.