ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ഇന്ന് രാജ്യസഭ അംഗമായി സത്യപ്രതിജ്ഞ ചെയ്യും. പിന്നാലെ മുഖ്യമന്ത്രിസ്ഥാനം രാജിവെക്കും. നിതീഷ് കുമാറും മുതിർന്ന ജെഡിയു നേതാക്കളും ഇന്നലെ ദില്ലിയിലെത്തിയിരുന്നു. ബിഹാറിന്‍റെ പുതിയ മുഖ്യമന്ത്രിയെ ഈമാസം 13ന് പറ്റ്നയിൽ ചേരുന്ന എൻഡിഎ യോഗത്തിൽ തീരുമാനിക്കും. 16നാകും സത്യപ്രതിജ്ഞ.
ബിഹാറിലേക്ക് മടങ്ങും മുൻപ് പ്രധാനപ്പെട്ട ബിജെപി നേതാക്കളുമായും ദില്ലിയിൽ നിതീഷ് ചർച്ചകൾ പൂർത്തിയാക്കും. ബിഹാറിലെ കാര്യങ്ങൾ ചർച്ച ചെയ്യാൻ ബിജെപി കോർ കമ്മറ്റി യോഗം ഇന്ന് ദില്ലിയിൽ ചേരുന്നുണ്ട്. ബിജെപി നേതാവും ഉപമുഖ്യമന്ത്രിയുമായ സാമ്രാട് ചൗധരിയുടെ പേരാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. നിതീഷ് കുമാറിന്‍റെ മകൻ നിശാന്ത് ഉപമുഖ്യമന്ത്രി ആകുമെന്നുമാണ് റിപ്പോർട്ട്. അതേസമയം ബിജെപിയും ജെഡിയുവും തമ്മിൽ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി തർക്കമുണ്ടെന്ന് പ്രതിപക്ഷം വിമർശിച്ചു. കസേര കളിയാണ് ബിഹാറിൽ നടക്കുന്നതെന്ന് തേജസ്വി യാദവ് കുറ്റപ്പെടുത്തി.



