ന്യൂഡൽഹി: രാജ്യത്ത് ഉണ്ടാകുന്ന ആഭ്യന്തര യുദ്ധങ്ങൾക്ക് കാരണക്കാരൻ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ആണെന്ന വിവാദ പരാമർശം നടത്തിയ ബിജെപി എംപി നിഷികാന്ത് ദുബെക്ക് എതിരെ കോടതി അലക്ഷ്യ നടപടി എടുക്കാൻ വിസ്സമ്മതിച്ച് സുപ്രീം കോടതി. ദുബെക്ക് എതിരെ കോടതി അലക്ഷ്യ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ വിശാൽ തിവാരി ഫയൽ ചെയ്ത ഹർജിയിൽ നോട്ടീസ് അയക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു. എന്നാൽ ഈ ഹർജിയിൽ വിശദമായ ഒരു ഉത്തരവ് ഇറക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

സുപ്രീം കോടതി നിയമം നിർമ്മിക്കാൻ തുടങ്ങുകയാണെങ്കിൽ പാർലമെന്റ് അടച്ച് പൂട്ടണം. രാജ്യത്ത് ഉണ്ടാകുന്ന വർഗീയ പോരിന് കാരണം സുപ്രീം കോടതി ആണെന്നുമായിരുന്നു നിഷികാന്ത് ദുബൈയുടെ പരാമർശം. വഖഫ് ഭേദഗതി നിയമത്തിന് എതിരായ ഹർജികളിൽ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ചില ചോദ്യങ്ങൾ ഉന്നയിച്ചതാണ് ദുബെയെ പ്രകോപിപ്പിച്ചത്.