നിലമ്പൂർ: വീറും വാശിയും നിറഞ്ഞുനിന്ന നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ചൊവ്വാഴ്ച അവസാനിക്കും. ബുധനാഴ്ച ശബ്ദകോലാഹലങ്ങളില്ലാതെയാകും വോട്ടഭ്യർഥന. പുതിയ എംഎൽഎയെ തീരുമാനിക്കാൻ വ്യാഴാഴ്ച വോട്ടർമാർ വിധിയെഴുതും.

നിയമപ്രകാരം, വോട്ടെടുപ്പ് തുടങ്ങുന്നതിന് 48 മണിക്കൂർ മുൻപ് പരസ്യപ്രചാരണം അവസാനിപ്പിക്കണം. ചൊവ്വാഴ്ച വൈകീട്ട് ആറിനാണ് പരസ്യപ്രചാരണത്തിന് തിരശ്ശീലവീഴുക. അതോടെ നിയമവിരുദ്ധമായ സംഘംചേരൽ, പൊതുയോഗങ്ങൾ സംഘടിപ്പിക്കൽ, മൈക്ക് അനൗൺസ്മെന്റ്, ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെയുള്ള പ്രദർശനം, സംഗീതപരിപാടികളോ മറ്റു വിനോദപരിപാടികളോ സംഘടിപ്പിച്ച് പ്രചാരണം നടത്തൽ തുടങ്ങിയവയ്ക്ക് വിലക്കുണ്ട്. ഈ സമയം അവസാനിച്ചയുടൻ പ്രചാരണത്തിനായി പുറത്തുനിന്നെത്തിയ മുഴുവൻ രാഷ്ട്രീയപ്രവർത്തകരും നേതാക്കളും മണ്ഡലം വിട്ടുപോകണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർകൂടിയായ കളക്ടർ വി.ആർ. വിനോദ് അറിയിച്ചു.

പ്രചാരണം അതിതീവ്രം

നിലമ്പൂർ: രാഷ്ട്രീയകേരളം ഒന്നിച്ചൊന്നായ് തമ്പടിച്ചു നടത്തിയ അതിതീവ്ര പ്രചാരണത്തിന് നിലമ്പൂരിൽ ചൊവ്വാഴ്ച കൊട്ടിക്കലാശം. ബുധനാഴ്ച അടിയൊഴുക്കുകളുറപ്പിക്കുന്നതിന്റെയും കൂട്ടിക്കിഴിക്കലിന്റെയും നിശ്ശബ്ദപ്രചാരണം. വ്യാഴാഴ്ച നിലമ്പൂരിന്റെ ചൂണ്ടുവിരലിൽ മഷിയടയാളം പതിയും. 23-ന് ഉദ്വേഗത്തിന്റെ പെട്ടിതുറക്കുന്ന വോട്ടെണ്ണൽ.

തദ്ദേശ തിരഞ്ഞെടുപ്പിനും നിയമസഭാതിരഞ്ഞെടുപ്പിനും മുൻപേ നടക്കുന്ന സെമിഫൈനൽ എന്ന പ്രാധാന്യത്തോടെയാണ് നിലമ്പൂർ ഉപതിരഞ്ഞെടുപ്പിനെ മുന്നണികൾ കണ്ടത്. 21 നാൾ നീണ്ട പ്രചാരണം മുന്നണികളുടെ ബലപരീക്ഷണത്തിനുവേദിയായി. മുഴുവൻ സംവിധാനങ്ങളെയും നിലമ്പൂരിലേക്ക് കേന്ദ്രീകരിച്ചുകൊണ്ടാണ് യുഡിഎഫും എൽഡിഎഫും പ്രചാരണം നടത്തിയത്. ഇരുമുന്നണികൾക്കും ലഭിച്ച പിന്തുണയെച്ചൊല്ലിയുള്ള തർക്കം, നിലന്പൂരിനെ കേരളത്തിന്റെ ശ്രദ്ധാകേന്ദ്രമാക്കി.

മേയ് 25-നാണ് തിരഞ്ഞെടുപ്പുകമ്മിഷൻ ഉപതിരഞ്ഞെടുപ്പു തീയതി പ്രഖ്യാപിച്ചത്. തർക്കങ്ങളും അസ്വാരസ്യങ്ങളുമുണ്ടായിരുന്നെങ്കിലും പിറ്റേന്നുതന്നെ യുഡിഎഫ് ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചു. അതിനുമുൻപേ അദ്ദേഹം പ്രചാരണം തുടങ്ങിയിരുന്നു. അപ്പോഴും സിപിഎം സ്ഥാനാർഥിപ്പട്ടിക മൂന്നുപേരിൽക്കിടന്ന് കറങ്ങി. 30-ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ചേർന്ന് എം. സ്വരാജിനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചു. ഉപതിരഞ്ഞെടുപ്പിന്റെ മുഖ്യ ചുമതലയോടെ സംഘാടകനായി പ്രവർത്തിച്ച നേതാവിനെ സ്ഥാനാർഥിയാക്കിയത് തന്ത്രപരമായ നീക്കമായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടാണ് നിർണായകമായത്.

അതോടെ നിലമ്പൂരിലെ രാഷ്ട്രീയാന്തരീക്ഷം പാടേ മാറിമറിഞ്ഞു. മത്സരം കടുക്കുമെന്നുറപ്പായി. മത്സരിക്കുന്നില്ലെന്നറിയിച്ച പി.വി. അൻവർ യുഡിഎഫുമായുള്ള സമവായചർച്ച പൊളിഞ്ഞതിനെത്തുടർന്ന് ജൂൺ ഒന്നിന് പത്രികനൽകി. അതോടെ നിലമ്പൂർ ആവേശത്തിലായി. മടിച്ചുനിന്ന ബിജെപിയുടെ സ്ഥാനാർഥിയായി കേരളാ കോൺഗ്രസ്സിൽനിന്നുള്ള അഡ്വ. മോഹൻ ജോർജ് കൂടി വന്നതോടെ ബിജെപിയും അരയുംതലയും മുറുക്കിയിറങ്ങി.

പ്രധാന പോരാട്ടം ആര്യാടൻ ഷൗക്കത്തും സ്വരാജും തമ്മിൽത്തന്നെയാണെന്ന് വൈകാതെ വ്യക്തമായി. ആര്യാടന്റെ തട്ടകം തിരിച്ചുപിടിക്കുക എന്ന വാശി യുഡിഎഫിനും സീറ്റ് നിലനിർത്തുകയെന്ന വെല്ലുവിളി എൽഡിഎഫിനും വീര്യമേകി. കുറഞ്ഞ സമയത്തിനുള്ളിൽ മണ്ഡലത്തിന്റെ മുക്കിലും മൂലയിലുമെത്തുക എന്ന പ്രതിസന്ധിയായിരുന്നു സ്ഥാനാർഥികൾക്കും മുന്നണികൾക്കും തരണം ചെയ്യാനുണ്ടായിരുന്നത്.

സംസ്ഥാന നേതാക്കളും പ്രവർത്തകരും നിലമ്പൂരിലെത്തി ക്യാമ്പ്ചെയ്തു. നിലമ്പൂരിലും പരിസരപ്രദേശങ്ങളിലും താമസിക്കാൻ മുറികൾ കിട്ടാതായി. മുഖ്യമന്ത്രി രണ്ടുഘട്ടമായി മണ്ഡലത്തിലെ ഏഴു പഞ്ചായത്തുകളിലും പൊതുസമ്മേളനങ്ങളിൽ പ്രസംഗിച്ചു. മന്ത്രിമാരും എംഎൽഎമാരുമെല്ലാം മണ്ഡലത്തിലെ ഓരോ വീടും കയറിയിറങ്ങി.

പി.വി. അൻവർ തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥിയെന്ന നിലയിൽ നൽകിയ പത്രിക തള്ളിപ്പോയിരുന്നു. പത്തുപേരുടെ ഒപ്പിനു പകരം എട്ടുപേരുടെ ഒപ്പുമാത്രമിട്ട പത്രിക നൽകിയതായിരുന്നു കാരണം. ഇത് മനഃപൂർവമാണെന്ന് ആരോപണമുയർന്നു. പിന്നീട് അദ്ദേഹം സ്വതന്ത്രസ്ഥാനാർഥിയായി. അതിനിടയിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ രാത്രി പി.വി. അൻവറിന്റെ വീട്ടിലെത്തി ചർച്ച നടത്തിയത് വിവാദത്തിന് എരിവുപകർന്നു.

പത്താംക്ലാസുകാരൻ അനന്തുവിന്റെ ദാരുണമായ മരണവും ചർച്ചാവിഷയമായി. പന്നിക്കുവെച്ച കെണിയിൽനിന്ന് ഷോക്കാറ്റുള്ള മരണം വീണ്ടും മലയോരകർഷകരുടെ ദുരിതത്തെച്ചൊല്ലി മുന്നണികൾ തമ്മിൽ പോരിനിടയാക്കി.

അതുകഴിഞ്ഞപ്പോഴാണ് ജമാഅത്തെ ഇസ്ലാമി യുഡിഎഫിനും പിഡിപി എൽഡിഎഫിനും പിന്തുണ പ്രഖ്യാപിച്ചത്. അത് അടുത്ത വാക്പോരിന് വഴിതെളിച്ചു. ആരാണ് കൂടുതൽ വർഗീയപ്പാർട്ടി എന്നതിലായിരുന്നു ചർച്ച.

കൊട്ടിക്കലാശം നിലമ്പൂരിലും എടക്കരയിലും

നിലമ്പൂർ: കൊട്ടിക്കലാശം പ്രധാനമായും നടക്കുന്ന നിലമ്പൂർ, എടക്കര പോലീസ്സ്റ്റേഷൻ പരിധികളിൽ ഓരോ പാർട്ടിക്കും പ്രത്യേകം സ്ഥലങ്ങൾ മുൻകൂട്ടി നിശ്ചയിച്ചിട്ടുണ്ട്. നിലമ്പൂർ ഡിവൈഎസ്പി ഓഫീസിലും അതത് പോലീസ്സ്റ്റേഷനുകളിലും നടന്ന രാഷ്ട്രീയ പാർട്ടികളുടെ യോഗത്തിലാണ് തീരുമാനം.

വൻ പോലീസ് സന്നാഹം

ക്രമസമാധാന പരിപാലനത്തിനും ഗതാഗതം നിയന്ത്രിക്കാനുമായി ജില്ലാ പോലീസ് മേധാവി ആർ. വിശ്വനാഥിന്റെ നേതൃത്വത്തിൽ പോലീസ് വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. ഏഴ് ഡിവൈഎസ്പിമാർ, 21 പോലീസ് ഇൻസ്പെക്ടർമാർ, 60 സബ് ഇൻസ്പെക്ടർമാർ തുടങ്ങി ജില്ലാ പോലീസിനെ കൂടാതെ കേന്ദ്ര പോലീസ് സേനയും എംഎസ്പി ബറ്റാലിയനും ഉൾപ്പടെ ആകെ 773 പോലീസ് ഉദ്യോഗസ്ഥരെ ഡ്യൂട്ടിക്കായി നിയോഗിച്ചു.

നിലമ്പൂർ നിയമസഭാ മണ്ഡലത്തിനു കീഴിൽ വരുന്ന പോലീസ്സ്റ്റേഷൻ പരിധികളിൽ വിന്യസിച്ചിട്ടുള്ള പോലീസ് ഉദ്യോഗസ്ഥർക്കു പുറമേയാണിത്. നിലമ്പൂർ-ഗൂഡല്ലൂർ സംസ്ഥാനപാതയിൽ നിലമ്പൂർ സിഎൻജി റോഡിൽ വാഹനഗതാഗതത്തിന് തടസ്സമുണ്ടാകാൻ സാധ്യതയുണ്ട്.ഇതു കണക്കിലെടുത്ത് വാഹനങ്ങൾ ആവശ്യമെങ്കിൽ വഴിതിരിച്ചുവിടുന്നതിനുള്ള ക്രമീകരണങ്ങളും ഏർപ്പെടുത്തി. പ്രധാനപ്പെട്ട സ്ഥലങ്ങളിൽ എക്സിക്യുട്ടീവ് മജിസ്ട്രേറ്റുമാരെ നിയോഗിച്ചു.