നെയ്യാറ്റിൻകരയിലെ ഗോപൻ സ്വാമിയുടെ ‘ദുരൂഹ സമാധിയിൽ’ നിലപാടിലുറച്ച് കുടുംബം. കല്ലറ പൊളിക്കാൻ സമ്മതിക്കില്ലെന്നും സ്വാമി സമാധിയായത് തന്നെയാണെന്നും അവർ ആവർത്തിച്ചു. കല്ലറ പൊളിക്കാനുള്ള കളക്ടറുടെ ഉത്തരവിനെതിരെ ഇവർ ഹൈക്കോടതിയെ സമീപിച്ചേക്കും.

കുടുംബാംഗങ്ങളുടെ മൊഴിയിൽ വൈരുധ്യമുള്ളതിനാൽ കല്ലറ പൊളിച്ച് പരിശോധന നടത്തണമെന്ന് ഹൈന്ദവ സംഘടനകളുമായി നടന്ന ചർച്ചയിൽ സബ് കലക്ടറും പൊലീസും അറിയിച്ചിരുന്നു. സാഹചര്യങ്ങൾ പരിശോധിച്ച് രണ്ട് ദിവസത്തിനുള്ളിൽ തുടർ നടപടികളിലേക്ക് കടക്കാനാണ് പൊലീസിൻ്റെ തീരുമാനം.

ഇക്കഴിഞ്ഞ വ്യഴാഴ്ച ഗോപൻ സ്വാമി മരിച്ച ശേഷം അദ്ദേഹം ഒരു പ്രസിൽ നിന്നും സമാധിയായതായുള്ള പോസ്റ്റർ പ്രിൻ്റ് ചെയ്തുവെന്നാണ് മകൻ്റെ മൊഴി. ഈ പോസ്റ്റർ പതിച്ചപ്പോഴാണ് മരണ വിവരം അയൽവാസികൾ അടക്കം അറിഞ്ഞത്. നിലവില്‍ നെയ്യാറ്റിൻകര ആറാംമൂട് സ്വദേശി ഗോപൻ സ്വാമിയെ കാണാനില്ലെന്ന കേസാണ് നെയ്യാറ്റിൻകര പൊലീസ് എടുത്തിരിക്കുന്നത്. നാട്ടുകാർ നൽകിയ പരാതിയിലാണ് കേസ്.

ഭർത്താവ് സമാധിയായതാണെന്നും സമാധി തുറക്കാൻ അനുവദിക്കില്ലെന്നും ഗോപൻ സ്വാമിയുടെ ഭാര്യ സുലോചന പറഞ്ഞു. ക്ഷേത്ര ഭരണം പിടിച്ചെടുക്കാൻ ശ്രമിക്കുന്നവരാണ് പരാതിക്ക് പിന്നിൽ. സംഭവത്തിൽ ബന്ധുകൾ ആരും പരാതി നൽകിയിട്ടില്ല. ഭർത്താവ് കിടപ്പ് രോഗിയായിരുന്നില്ല. നടക്കാൻ കഴിയുമായിരുന്നുവെന്നും കുടുംബം പറയുന്നു. 

എന്നാൽ ഗോപൻ സ്വാമിയുടെ ബന്ധുക്കളുടെ മൊഴിയിൽ വലിയ വൈരുധ്യമുണ്ട്. ഇയാൾ അതീവ ഗുരുതരാവസ്ഥയിൽ കിടപ്പിലായിരുന്നെന്നാണ് ബന്ധു പൊലീസിന് നൽകിയ മൊഴി. എന്നാൽ, ഇയാൾ സമാധിയിരിക്കാൻ നടന്നുപോയിയെന്നാണ് കുടുംബത്തിന്‍റെ മൊഴി.

കഴിഞ്ഞ വ്യാഴാഴ്ച രാവിലെ 11ന് വീട്ടിലെത്തിയ അടുത്ത ബന്ധുവാണ് പൊലീസിന് മൊഴി നൽകിയത്. എന്നാൽ ഇതേ ദിവസം 11.30ന് ഗോപൻസ്വാമി നടന്നുപോയി സമാധി ആയെന്നായിരുന്നു മകൻ രാജസേനൻ നൽകിയ മൊഴി.

ഇതിനിടെ വിശദീകരണവുമായി മകന്‍ രംഗത്തെത്തിയിരുന്നു. താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും സാമാധിയിരുത്തണം എന്ന അച്ഛന്റെ ആഗ്രഹം സാധിച്ചുകൊടുക്കുക മാത്രമാണ് താനും കുടുംബവും ചെയ്തതെന്നും മരിച്ച ഗോപന്‍സ്വാമിയുടെ മകന്‍ രാജസേനന്‍ പറഞ്ഞു.

‘അച്ഛന് സമാധിയാകുമ്പോള്‍ ഇരിക്കാനുള്ള പത്മപീഠക്കല്ല്, ദളക്കല്ല് എന്നിവ അഞ്ചുവര്‍ഷം മുമ്പ് തന്നെ അച്ഛന്‍ മയിലാടിയില്‍നിന്ന് പ്രത്യേകമായി വരുത്തിയിരുന്നു. എന്നാല്‍ ഇന്നലെയാണ് സമാധിയാവാന്‍ സമയമായി എന്ന് അദ്ദേഹം പറഞ്ഞത്. ശേഷം സമാധിയാവാന്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയിരുന്ന ഇടത്തേക്ക് പോയി. അവിടെ പീഠത്തില്‍ പത്മാസനത്തില്‍ ഇരുന്നു. ശേഷം എന്നെ അനുഗ്രഹിച്ചു. പിന്നാലെ പ്രാര്‍ത്ഥിച്ച് യോഗകലകളിലൂടെ പ്രാണശക്തികളെയെല്ലാം ഉണര്‍ത്തി, ഓരോ അനാഗത ചക്രത്തിലും ഓരോ കലകളെ ഉണര്‍ത്തി, പ്രാണായാമം ചെയ്ത്, കുംഭകം ചെയ്ത് അച്ഛന്‍ ബ്രഹ്‌മത്തിലേക്ക് ലയിക്കുകയാണ് ചെയ്തത്’, രാജസേനന്‍ പറഞ്ഞു.

ആ സമയം, ആ പ്രവര്‍ത്തി ആരും കാണാന്‍ പാടില്ല. ഞാന്‍ ചെയ്തത് തെറ്റല്ല. എനിക്കതില്‍ പൂര്‍ണവിശ്വാസമുണ്ട്. നാട്ടുകാര്‍ക്ക് ഇതൊന്നും മനസിലാവില്ല. വ്യാഴാഴ്ച രാവിലെ 11.30-ന് അദ്ദേഹം സമാധിയായി. എന്റെ സഹോദരന്‍ ആ സമയത്ത് ജോലി സ്ഥലത്തായിരുന്നു. വിളിച്ച് അറിയിച്ചതിനുപിന്നാലെ പൂജയ്ക്കായുള്ള സാധനങ്ങളുമായാണ് അദ്ദേഹം എത്തിയത്.

പകല്‍വെളിച്ചത്തിലാണ് ഈ പൂജകളൊക്കെയും നടന്നത്. ഭസ്മം, ചന്ദനം, കര്‍പ്പൂരം തുടങ്ങി മറ്റെല്ലാ സുഗന്ധദ്രവ്യങ്ങളുമിട്ട് ഹൃദയത്തിന് മുകളിലേക്ക് മണ്ണില്‍ മൂടാത്ത തരത്തിലാണ് അച്ഛനെ നിമഞ്ജനം ചെയ്തിരിക്കുന്നത്. 

ഊര്‍ജസ്വലനായി ഇരുന്നാണ് അച്ഛന്‍ സമാധിയായത്. ആ സമയം അദ്ദേഹത്തിന്റെ ശരീരത്തിന് അദ്ഭുതാവഹമായ തേജസായിരുന്നു. സമാധി ചെയ്യുന്നത് ആരും കാണാന്‍ പാടില്ല. അച്ഛന്‍ തന്നെയാണ് അതിനെക്കുറിച്ചൊക്കെ പറഞ്ഞുതന്നിട്ടുള്ളത്. തനിക്കുവേണ്ടി എങ്ങനെയാണ് സമാധികര്‍മങ്ങള്‍ ചെയ്യേണ്ടത് എന്നതടക്കമുള്ള വിവരങ്ങള്‍ അച്ഛന്‍ പറഞ്ഞിട്ടുണ്ട്.

സുഗന്ധദ്രവ്യങ്ങളും ഭസ്മവും കര്‍പ്പൂരവുമിട്ട് സമാധികര്‍മങ്ങള്‍ ഓരോന്നും ചെയ്യേണ്ടത് എങ്ങനെയെന്ന് പറഞ്ഞ് തന്നിരുന്നു. സമാധി ചെയ്യുന്നതിന്റെ ചടങ്ങുകള്‍ ആരെയും കാണിക്കാന്‍ പാടില്ലാത്തതുകൊണ്ടാണ് ആരെയും അതിനെക്കുറിച്ച് അറിയിക്കാഞ്ഞത്. 

സമാധിയില്‍ ലയിച്ചിരിക്കുന്ന സമയത്ത് അച്ഛന്‍ ഇവിടെയുള്ള ക്ഷേത്രത്തിന്റെ യോഗീശ്വരനാണ്, മന്ത്രമൂര്‍ത്തിയാണ്. ഈ ക്ഷേത്രത്തിന്റെ ഉയര്‍ച്ച ഇനി അങ്ങോട്ടാണ്. അച്ഛന്‍ ഈശ്വരനില്‍ ലയിക്കുന്ന സമയമാണ്. ചടങ്ങുകളെല്ലാം കഴിഞ്ഞ് ശനിയാഴ്ച വെളുപ്പിനെ മൂന്നുമണിയോടെയാണ് അച്ഛന്റെ സമാധിവിവരം അറിയിച്ചുകൊണ്ടുള്ള പോസ്റ്ററുകള്‍ ഇവിടെ പരിസരപ്രദേശങ്ങളിലെല്ലാം ഒട്ടിച്ചത്. അതിനുപിന്നാലെയാണ് ഈ ക്ഷേത്ര ട്രസ്റ്റിലുള്ള ഭാരവാഹികള്‍ രാവിലെതന്നെ ഇവിടെവന്ന് പ്രശ്‌നമുണ്ടാക്കിയതെന്നും രാജസേനൻ കൂട്ടിച്ചേർത്തു.