സാന്റോസിന്റെ പരിശീലനത്തിനിടെ സഹതാരം റോബിന്യോ ജൂനിയറിനെ (ബ്രസീലിയൻ ഇതിഹാസം റോബിന്യോയുടെ മകൻ) തല്ലിയ സംഭവത്തിൽ നെയ്മർ പരസ്യമായി മാപ്പ് പറഞ്ഞു.
പരിശീലനത്തിനിടെയുണ്ടായ വാക്കുതർക്കത്തിനിടെ 34കാരനായ നെയ്മർ 18കാരനായ റോബിന്യോ ജൂനിയറിന്റെ മുഖത്തടിച്ചതാണ് വിവാദമായത്. ക്ലബ്ബിന്റെ അന്വേഷണത്തിന് പിന്നാലെ ഡ്രസിംഗ് റൂമിൽ വെച്ച് ഇരുവരും സംസാരിക്കുകയും സംഭാഷണം ചൂടുപിടിച്ചപ്പോൾ നിയന്ത്രണം നഷ്ടമായതാണെന്ന് നെയ്മർ വിശദീകരിക്കുകയും ചെയ്തു.
വിവാദങ്ങൾക്കിടയിലും ചൊവ്വാഴ്ച നടന്ന കോപ്പ സുഡാമെറിക്കാന മത്സരത്തിൽ ഡീപോർട്ടീവോ റെക്കോളറ്റയ്ക്കെതിരെ സാന്റോസിനായി നെയ്മർ ഗോൾ നേടി. ഗോൾ നേടിയ ശേഷം സൈഡ് ബെഞ്ചിലുണ്ടായിരുന്ന റോബിന്യോ ജൂനിയറിനെ താരം കെട്ടിപ്പിടിക്കുകയും ഇരുവരും തമ്മിലുള്ള പ്രശ്നങ്ങൾ അവസാനിച്ചുവെന്ന് തെളിയിക്കുകയും ചെയ്തു. പരിക്കിനെത്തുടർന്ന് 2023 മുതൽ ദേശീയ ടീമിന് പുറത്തായ നെയ്മർക്ക് ഈ വിവാദങ്ങൾ തിരിച്ചടിയാണ്. ബ്രസീലിനായി ഏറ്റവും കൂടുതൽ ഗോൾ നേടിയ താരമാണെങ്കിലും നിലവിലെ സാഹചര്യത്തിൽ ടീമിൽ ഇടം പിടിക്കാൻ അച്ചടക്കം പാലിക്കേണ്ടത് അത്യാവശ്യമാണ്.
മെയ് 18ന് ബ്രസീൽ പരിശീലകൻ കാർലോ അഞ്ചലോട്ടി ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിക്കാനിരിക്കെയാണ് ഈ സംഭവങ്ങൾ നടക്കുന്നത്. ലോകകപ്പ് സ്വപ്നം കാണുന്ന നെയ്മർക്ക് ടീമിൽ ഇടം നേടാൻ കഴിവും അച്ചടക്കവും ഒരുപോലെ തെളിയിക്കേണ്ടതുണ്ട്.



