ന്യൂയോര്‍ക്ക്: അമേരിക്കയിലെ ന്യൂയോര്‍ക്ക് നഗരത്തിലുണ്ടായ വെടിവെയ്പ്പിൽ നാല് പേർ കൊല്ലപ്പെട്ടു. വെടിവെയ്പ്പിൽ പരിക്കേറ്റ പൊലീസ് ഓഫീസർ അടക്കം 4 പേർ കൊല്ലപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അക്രമി 27 കാരനായ ലാസ് വേഗസ് സ്വദേശി ഷെയ്ൻ ഡെവോൺ ടമൂറയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ആക്രണത്തിന് ശേഷം ഇയാളും സ്വയം വെടിയുതിർത്ത് ജീവനൊടുക്കിയിരുന്നു.

345 പാർക്ക് അവന്യുവിലെ കെട്ടിടത്തിലാണ് തിങ്കളാഴ്ച പ്രാദേശിക സമയം വൈകുന്നേരം ആറരയോടെ വെടിവെയ്പ്പുണ്ടായത്. വെടിവെയ്പ്പിൽ ഒരു പൊലീസ് ഓഫീസർക്കും മറ്റു രണ്ടു പൗരന്മാര്‍ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. ഇവരെ ഉടനെ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

ഇൻവെസ്റ്റ്മെന്റ് സ്ഥാപനമായ ബ്ലാക്‌സ്‌റ്റോൺ, നാഷണൽ ഫുട്ബോൾ ലീഗ്, കെപിഎംജി തുടങ്ങിയ കമ്പനികളുടെ ഓഫീസുകൾ സ്ഥിതി ചെയ്യുന്ന കെട്ടിടത്തിലാണ് വെടിവെപ്പുണ്ടായത്. വെടിവെപ്പിനുശേഷം അക്രമി സ്വയം വെടിവെച്ച് ജീവനൊടുക്കിയതായാണ് റിപ്പോര്‍ട്ട്.

44 നിലകളുള്ള കെട്ടിടത്തിന്‍റെ 33-ആം നിലയിലാണ് വെടിവെപ്പ് നടന്നത്. അക്രമി തോക്കുമായി കെട്ടിടത്തിനുള്ളിലേക്ക് പോകുന്നതിന്‍റെ ദൃശ്യങ്ങളടക്കം ഇതിനകം പുറത്തുവന്നു. കൊല്ലപ്പെട്ട ന്യൂയോര്‍ക്ക് പൊലീസിലെ ഉദ്യോഗസ്ഥന്‍റെ പിന്നിലാണ് വെടിയേറ്റത്. ബോംബ് സ്ക്വാഡ് അടക്കം സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. സംഭവസ്ഥലത്തേക്ക് കൂടുതൽ പൊലീസുകാര്‍ എത്തിയിട്ടുണ്ട്. കെട്ടിടത്തിനുള്ളിൽ നിന്ന് ജീവനക്കാരെ സുരക്ഷിതമായി പുറത്തെത്തിച്ചു. നിലവിൽ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണ്.