27 വര്‍ഷങ്ങള്‍ക്ക് ശേഷം രാജ്യ തലസ്ഥാനത്ത് അധികാരം പിടിച്ചിരിക്കുകയാണ് ബിജെപി. വിജയത്തില്‍ സന്തോഷം പ്രകടിപ്പിച്ചുകൊണ്ട് പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുകയാണ് ബിജെപി. ഡല്‍ഹിയില്‍ ബിജെപി വരുന്നു. അതേസമയം, ഡല്‍ഹി ജനങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി നന്ദി അറിയിച്ചിട്ടുണ്ട്. ചരിത്ര വിജയത്തിന് ഡല്‍ഹിയെ അഭിനന്ദിക്കുന്നുവെന്നും ഡല്‍ഹിയുടെ വികസനം ഉറപ്പുവരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. വികസനവും സദ്ഭരണവും വിജയിച്ചുവെന്നും ബിജെപിക്ക് ലഭിച്ചത് ഉജ്ജ്വലവും ചരിത്രപരവുമായ ജനവിധിയെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയിലെ സഹോദരങ്ങളെ നമിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

പത്ത് വര്‍ഷം തുടര്‍ച്ചയായി ഭരിച്ചതിന് ശേഷമാണ് ആംആദ്മി പാര്‍ട്ടി ഡല്‍ഹിയില്‍ നിന്ന് പുറത്താവുന്നത്. അഴിമതിക്കെതിരെ രംഗത്തുവന്ന പാര്‍ട്ടി അഴിമതിക്കേസുകളില്‍ മുങ്ങിയതോടെ ജനം തിരിച്ചടി നല്‍കുകയായിരുന്നു. ആകെയുള്ള 70 സീറ്റുകളില്‍ 22 സീറ്റുകളിലൊതുങ്ങുകയും ആംആദ്മിയുടെ സ്ഥാപകനേതാക്കളായ അരവിന്ദ് കേജരിവാളും മനീഷ് സിസോദിയയും ദയനീയമായി പരാജയപ്പെട്ടു.

മുഖ്യമന്ത്രി അതിഷി മാത്രമാണ് കനലൊരു തരിയായി അവശേഷിച്ചത്. തുച്ഛമായ വോട്ടുകള്‍ക്ക് അതിഷി വിജയിച്ചു. കോണ്‍ഗ്രസിനും സീറ്റൊന്നും നേടാനായില്ല. 48 സീറ്റുകളിലും നേട്ടം കൊയ്ത ബിജെപി 27 വര്‍ഷത്തിന് ശേഷമാണ് ഡല്‍ഹിയില്‍ അധികാരത്തില്‍ വരുന്നത്.