കൊച്ചി: സംസ്ഥാനത്തെ ഏറ്റവും തിരക്കേറിയ ജംഗ്ഷനായ വൈറ്റിലയിൽ പുതിയ എൻജിനീയറിങ് വിസ്മയത്തിന് കളമൊരുങ്ങുന്നു. കൊച്ചി മെട്രോ പാതയ്ക്ക് മുകളിലൂടെ, 32 മീറ്റർ ഉയരത്തിൽ പുതിയ ആകാശപാത നിർമ്മിക്കാനുള്ള പദ്ധതി ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ (NHAI) സജീവമായി പരിഗണിക്കുന്നു. പദ്ധതിക്ക് അംഗീകാരം ലഭിച്ചാൽ, കേരളത്തിലെ ഏറ്റവും ഉയരത്തിലുള്ള ആകാശപാതകളിലൊന്നായി ഇത് മാറും.

എടപ്പള്ളി-അരൂർ ആകാശപാതയുടെ പുതുക്കിയ അലൈൻമെൻ്റ് റിപ്പോർട്ടിലാണ് ഈ നിർദ്ദേശം ഉൾപ്പെടുത്തിയിരിക്കുന്നത്. നേരത്തെ പാലാരിവട്ടത്തും മെട്രോയുടെ രണ്ടാം ഘട്ട പാതയ്ക്ക് മുകളിലൂടെ സമാനമായൊരു മാതൃക നിർദ്ദേശിച്ചിരുന്നു. എടപ്പള്ളിയിൽ ഇത്തരമൊരു പദ്ധതി പരിഗണിച്ചെങ്കിലും പിന്നീട് ഒഴിവാക്കി പകരം രണ്ട് അടിപ്പാതകൾ നിർമ്മിക്കുകയായിരുന്നു. എന്നാൽ വൈറ്റിലയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ഈ ബൃഹദ് പദ്ധതി അനിവാര്യമാണെന്നാണ് വിലയിരുത്തൽ.

നിലവിലെ കുണ്ടന്നൂർ മേൽപ്പാലത്തിന് സമാന്തരമായി നിർമ്മിക്കുന്ന പാത, വൈറ്റിലയിൽ എത്തുമ്പോൾ മെട്രോ പാതയ്ക്ക് മുകളിലൂടെ കടന്നുപോകുന്ന രീതിയിലായിരിക്കും നിർമ്മാണം. ഹൈവേ എൻജിനീയറിങ് കൺസൾട്ടന്റ് തയ്യാറാക്കിയ പുതുക്കിയ റിപ്പോർട്ട്, എൻഎച്ച്എഐയുടെ കൊച്ചി പ്രോജക്ട് ഓഫീസിന് സമർപ്പിച്ചു. വിശദമായ പദ്ധതി റിപ്പോർട്ട് (ഡിപിആർ) തയ്യാറാക്കുന്നതിന് മുന്നോടിയായി അന്തിമ അനുമതിക്കായി ഇത് ഉടൻ ഡൽഹിയിലേക്ക് അയക്കും.