കൊച്ചി: മുല്ലപ്പെരിയാർ ഡാമിന്റെ സുരക്ഷാ വിഷയങ്ങള്‍ പരിശോധിക്കാൻ പുതിയ മേൽനോട്ട സമിതി രൂപീകരിച്ചു. കേന്ദ്രസർക്കാരാണ് പുതിയ സമിതിയെ രൂപീകരിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് കേന്ദ്ര ജലശക്തി മന്ത്രാലയം ഉത്തരവ് പുറത്തിറക്കുകയും ചെയ്തു. സുരക്ഷാ വിഷയങ്ങള്‍ പരിഗണിക്കാന്‍ പുതിയ മേല്‍നോട്ടസമിതിയെ രൂപീകരിക്കുമെന്നാണ് ഉത്തരവിൽ പറയുന്നത്. ദേശീയ ഡാം സുരക്ഷാ അതോറിറ്റി ചെയർമാനെയാണ് സമിതിയുടെ അധ്യക്ഷനായി നിയമിച്ചിരിക്കുന്നത്. നിലവിലുണ്ടായിരുന്ന മുല്ലപ്പെരിയാർ മേൽനോട്ട സമിതി പിരിച്ചുവിട്ടതിന് ശേഷമാണ് പുതിയ സമിതി രൂപീകരിക്കാൻ കേന്ദ്രസർക്കാർ നിർദ്ദേശം നൽകിയത്.
ഏഴ് അംഗങ്ങളെ ഉൾപ്പെടുത്തിയാണ് പുതിയ സമിതി രൂപീകരിക്കുക. പുതിയ ഉത്തരവ് അനുസരിച്ച് കേരളത്തിൽ നിന്നും തമിഴ്നാട്ടിൽ നിന്നുമുള്ള അഡീഷണൽ ചീഫ് സെക്രട്ടറിമാർ സമിതിയിൽ അംഗങ്ങളായിരിക്കും. അതോടൊപ്പം, തമിഴ്നാട്ടിലെ കാവേരി സെല്ലിന്റെ ചെയർമാനും കേരളത്തിന്റെ ഇറിഗേഷൻ വകുപ്പ് ചെയർമാനും സമിതിയിൽ ഉൾപ്പെട്ടിരിക്കും.
അണക്കെട്ടിന്റെ സുരക്ഷയുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേരളം നിരവധി തവണ കോടതിയെ സമീപിച്ചിരുന്നു. ഇതിനുപിന്നാലെയാണ് കേന്രസർക്കാർ ഇപ്പോൾ ഇത്തരമൊരു നീക്കം നടത്തിയിരിക്കുന്നത്. ദേശീയ ഡാം സുരക്ഷാ അതോറിറ്റിക്ക് ഡാമുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൈമാറുകയും ചെയ്തു.
അതേസമയം, മുല്ലപ്പെരിയാർ വിഷയത്തിൽ കേന്ദ്രസർക്കാരിന് അടുത്തിടെ നോട്ടീസ് അയക്കുകയും ചെയ്തു. അണക്കെട്ട് സുരക്ഷിതമാണെന്ന ഹർജി പരിഗണിക്കുന്നതിനിടയിലായിരുന്നു കേന്ദ്രസർക്കാരിന് നോട്ടീസ് അയച്ചത്. ഡാം സുരക്ഷാ നിയമപ്രകാരം എന്തെല്ലാം നടപടികളെടുത്തുവെന്ന് അറിയിക്കണമെന്നാണ് സുപ്രിം കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. ഇതിനുപിന്നാലെയാണ് പുതിയ സമിതി രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ ഉത്തരവിറക്കിയത്.
2011 -ലാണ് ഏറ്റവും അവസാനം മുല്ലപ്പെരിയാർ ഡാമിൽ സുരക്ഷാ പരിശോധന നടത്തിയത്. പ്രധാന ഡാമുകളിൽ പത്ത് വർഷത്തിലൊരിക്കൽ പരിശോധന നടത്തണമെന്ന് സുരക്ഷാ പുസ്തകത്തിൽ പറയുന്നു. എന്നാൽ കഴിഞ്ഞ 13 വർഷമായി സുരക്ഷാ പരിശോധന നടത്തിയില്ലയെന്നത് വൻ വീഴ്ചയാണ് വരുത്തിയിരിക്കുന്നത്.



