പാലക്കാട് നെന്മാറ ഇരട്ട കൊലപാതകത്തിന് പിന്നിൽ പ്രതി ചെന്താമരയ്ക്ക് കൊല്ലപ്പെട്ടവരുടെ കുടുംബത്തോടുള്ള തീരാപ്പകയെന്ന് പോലീസ്. 5 വർഷം മുൻപുണ്ടായ ഭാര്യയുടെ പിണങ്ങിപ്പോക്കാണ ഇതിലേയ്ക്കെല്ലാം നയിച്ചത്. തൻ്റെ ഭാര്യ പിണങ്ങിപ്പോകാൻ കാരണം അയൽവാസികളായ സുധാകാരനും കുടുംബവുമാണെന്ന് പ്രതി സംശയിച്ചു. തുടർന്ന് 2019ൽ സുധാകരൻ്റെ ഭാര്യ സജിതയെ കൊലപ്പെടുത്തി. ഈ കേസിൽ ജയിലിൽ കഴിയുകയായിരുന്ന പ്രതി ജാമ്യത്തിിറങ്ങിയാണ് ഇരട്ടക്കൊല നടത്തിയത്.
സജിതയെ കൊന്നിട്ടും പ്രതികാരം അവസാനിച്ചില്ല. ആറ് വർഷത്തിന് ശേഷം അയാൾ തിരികെ എത്തി സുധാകരനെയും അമ്മ ലക്ഷിയെയും കൊലപ്പെടുത്തി. വെറും സംശയത്തിൻ്റെ പേരിൽ തുടങ്ങിയ പക കാരണം നഷ്ടമായത് മൂന്ന് ജീവനുകളാണ്. ആദ്യകൊലപാതകം നടക്കുന്നതിനും ആറുമാസം മുമ്പാണ് പ്രതി ചെന്താമരാക്ഷൻ്റെ ഭാര്യയും മകളും പിരിഞ്ഞ് കഴിയാൻ തുടങ്ങിയത്. എന്നും വഴക്കുമാത്രമുള്ള കുടുംബ പശ്ചാത്തലമാണ് പ്രതിയുടേത്. കുടുംബ പ്രശ്നങ്ങൾക്കെല്ലാം കാരണം അയൽക്കാരാണെന്നായിരുന്നു പ്രതിയുടെ സംശയം. കുടുംബം പിരിഞ്ഞുപോകാൻ കാരണവും ഇവർതന്നെയാണെന്ന് പ്രതി കരുതി.
പക മനസിൽ വെച്ച് വീട്ടിൽ ആരുമില്ലാത്ത സമയത്ത് മൂർച്ചയുള്ള കത്തിയുമായെത്തിയാണ് 2019 ൽ സജിതയെ തലങ്ങും വിലങ്ങും പ്രതി വെട്ടിക്കൊലപ്പെടുത്തിയത്. അഞ്ചുവർഷത്തെ ജയിൽവാസത്തിനുശേഷവും അതേ പക മനസിൽ കൊണ്ടുനടന്നു. വിയ്യൂർ സെൻട്രൽ ജയിലിൽ വിചാരണ തടവുകാരനായിരിക്കെ ജാമ്യത്തിലിറങ്ങിയാണ് പ്രതിയുടെ അടുത്ത ക്രൂരകൃത്യം. ജാമ്യത്തിലിറങ്ങി വന്നശേഷവും പ്രതി, കൊലപ്പെടുത്തേണ്ടവരെ സ്കെച്ച് ചെയ്തശേഷമായിരുന്നു കൃത്യം നടത്തിയത്.



