രാജ്യത്തെ ലക്ഷക്കണക്കിന് മെഡിക്കൽ വിദ്യാർത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കിയ നീറ്റ് യുജി പരീക്ഷാ ചോർച്ചയുമായി ബന്ധപ്പെട്ട് സിബിഐ നടത്തുന്ന അന്വേഷണത്തിൽ  ഓരോ ദിവസവും പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. പരീക്ഷാ പേപ്പർ തയ്യാറാക്കുന്നതിലും വിവർത്തനം ചെയ്യുന്നതിലും പങ്കാളിയായ പുണെയിലെ മോഡേൺ കോളേജ് ഓഫ് ആർട്സിലെ ബയോളജി അധ്യാപിക മനീഷ ഗുരുനാഥ് മന്ധാരെയെ കഴിഞ്ഞ ദിവസം അന്വേഷണസംഘം അറസ്റ്റ് ചെയ്തിരുന്നു. 

ചോദ്യപ്പേപ്പർ തയ്യാറാക്കുന്ന പ്രക്രിയയിൽ സാധാരണയായി ലഭിക്കുന്നതിനേക്കാൾ വലിയ തോതിലുള്ള ആക്സസ് ഇവർക്ക് ചോദ്യപ്പേപ്പറിന്റെ ഭൂരിഭാഗം ഭാഗങ്ങളിലും ലഭിച്ചിരുന്നുവെന്നാണ് സിബിഐയുടെ പുതിയ കണ്ടെത്തൽ. കേവലം പേപ്പർ സെറ്റ് ചെയ്യുന്നതിൽ മാത്രമല്ല, ബോട്ടണി, സുവോളജി വിഭാഗങ്ങളിലെ ചോദ്യങ്ങൾ പ്രാദേശിക ഭാഷകളിലേക്ക് വിവർത്തനം ചെയ്യാനും ഇവർക്ക് ദേശീയ പരീക്ഷാ ഏജൻസി  ചുമതല നൽകിയിരുന്നുവെന്ന് ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട്‌ ചെയ്യുന്നു. ഇത് ചോദ്യപ്പേപ്പറിന്റെ വലിയൊരു ഭാഗം ചോർത്താൻ ഇവർക്ക് വഴിതുറന്നു.

അറസ്റ്റിലായ മനീഷ മന്ധാരെ ഈ പദവി ദുരുപയോഗം ചെയ്ത് ചോദ്യങ്ങൾ മുൻകൂട്ടി ചോർത്തുകയും ഇത് തന്റെ കൂട്ടാളികളായ മനീഷ വാഗ്‌മറെ, ലാത്തൂരിലെ ദയനന്ദ് ജൂനിയർ കോളേജിലെ റിട്ടയേർഡ് കെമിസ്ട്രി അധ്യാപകനായ പി വി കുൽക്കർണി എന്നിവരുമായി പങ്കുവെക്കുകയും ചെയ്തു. തുടർന്ന് ഇവർ ഒരുമിച്ച് ചേർന്ന് വൻ തുക പ്രതിഫലമായി വാങ്ങി വിദ്യാർത്ഥികൾക്ക് ചോദ്യങ്ങൾ ചോർത്തി നൽകുകയായിരുന്നു. 

2026 ഏപ്രിലിൽ മനീഷ മന്ധാരെ തന്റെ പുണെയിലുള്ള വസതിയിൽ വെച്ച് തിരഞ്ഞെടുക്കപ്പെട്ട ചില വിദ്യാർത്ഥികൾക്കായി പ്രത്യേക കോച്ചിംഗ് ക്ലാസുകൾ സംഘടിപ്പിച്ചിരുന്നു. ഈ ക്ലാസുകളിലാണ് ചോർന്ന ചോദ്യങ്ങൾ കുട്ടികൾക്ക് പഠിപ്പിച്ചു നൽകിയത്. പരീക്ഷയ്ക്ക് മുൻപ് വിതരണം ചെയ്ത ഒരു ‘ഗസ് പേപ്പർ’ യഥാർത്ഥ ചോദ്യപ്പേപ്പറുമായി പൂർണമായും ഒത്തുപോയിരുന്നുവെന്ന് എൻടിഎയുടെ ആഭ്യന്തര അന്വേഷണത്തിൽ നേരത്തെ കണ്ടെത്തിയിരുന്നു.

ചോദ്യപ്പേപ്പർ തയ്യാറാക്കുന്ന ആളുകളുടെ എണ്ണം കുറയ്ക്കാനും സുരക്ഷ ഉറപ്പാക്കാനുമായി പേപ്പർ സെറ്റ് ചെയ്യുന്ന വിദഗ്ദ്ധരെത്തന്നെ വിവർത്തനത്തിനും ഉപയോഗിക്കുന്ന എൻടിഎയുടെ രീതിയാണ് ഇവിടെ വിനയായത്. ഇംഗ്ലീഷ് കൂടാതെ പന്ത്രണ്ടോളം പ്രാദേശിക ഭാഷകളിൽ നീറ്റ് പരീക്ഷ എഴുതാൻ വിദ്യാർത്ഥികൾക്ക് അവസരമുണ്ട്. 

കെമിസ്ട്രി അധ്യാപകനായ പി വി കുൽക്കർണിക്ക് മറാത്തി ഭാഷയിലേക്കുള്ള വിവർത്തന ചുമതലയായിരുന്നു ഉണ്ടായിരുന്നത്. ഇത്തരത്തിൽ ചോദ്യപ്പേപ്പർ വിവർത്തനം ചെയ്യാൻ ലഭിച്ച അവസരം ഇവർ പണമുണ്ടാക്കാനുള്ള എളുപ്പവഴിയായി മാറ്റുകയായിരുന്നു. കോടിക്കണക്കിന് രൂപയുടെ ഇടപാടുകളാണ് ഈ റാക്കറ്റിന് പിന്നിൽ നടന്നിട്ടുള്ളതെന്നാണ് സിബിഐ സൂചിപ്പിക്കുന്നത്. മനീഷയെ ഇപ്പോൾ വിവിധ സ്ഥലങ്ങളിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിവരികയാണ്.

മെയ് മൂന്നിന് രാജ്യത്തുടനീളമുള്ള 22 ലക്ഷത്തോളം വരുന്ന വിദ്യാർത്ഥികളാണ് മെഡിക്കൽ പ്രവേശനത്തിനായി നീറ്റ് പരീക്ഷ എഴുതിയത്. എന്നാൽ ചോദ്യപ്പേപ്പർ ചോർന്നതായുള്ള ശക്തമായ ആക്ഷേപങ്ങളും തെളിവുകളും പുറത്തുവന്നതിനെ തുടർന്ന് കഴിഞ്ഞ ആഴ്ച ഈ പരീക്ഷ പൂർണമായും റദ്ദാക്കുകയായിരുന്നു. ഒട്ടനവധി വർഷത്തെ കഠിനാധ്വാനവും പ്രതീക്ഷകളുമായി പരീക്ഷയെഴുതിയ ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികളെയും അവരുടെ കുടുംബങ്ങളെയും വലിയൊരു പ്രതിസന്ധിയിലേക്കും മാനസിക വിഷമത്തിലേക്കുമാണ് ഈ സംഭവം തള്ളിവിട്ടിരിക്കുന്നത്.